മോഷണം കരവിരുതാക്കിയ സഹോദരന്മാർ പിടിയില്‍

തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ വ്യാപക മോഷണം നടത്തിവരികയായിരുന്ന സഹോദരന്മാരായ പ്രതികള്‍ പൊലീസ് പിടിയിലായി. മുപ്പതോളം കേസുകളിലായി പ്രതികള്‍ കവര്‍ന്നത് 90 പവനും, ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങളും രൂപയും കവര്‍ന്നിട്ടുണ്ട്. ഇത് തെളിഞ്ഞതായി നെടുമങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു.
നെടുമങ്ങാട് തിരുവനന്തപുരം കൊല്ലം ജില്ലകളിലായി വിവിധ പോലീസ് സ്‌റ്റേഷനുകളിലെ തെളിയിക്കപ്പെടാതെ കിടന്ന മുപ്പതോളം കേസുകളിലെ പ്രതികളായ വെള്ളനാട് വെമ്പന്നൂര്‍ അയണിക്കോണം കട്ടക്കാല്‍ വീട്ടില്‍ സഹോദരങ്ങളായ മോനി എന്ന മോനിച്ചന്‍ (34 ), അനില്‍കുമാര്‍ (33 ) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.
വഴയില പുരവൂര്‍ക്കോണത്തുള്ള റിട്ട. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും 17 പവന്‍ സ്വര്‍ണ്ണവും ഉള്ളൂര്‍ ഗാര്‍ഡന്‍സിലെ ഡോ. ബിജുവിന്റെ വീട് പൊളിച്ച് ഏഴ് പവന്‍ സ്വര്‍ണ്ണവും ആറായിരം രൂപയും നന്തന്‍കോട് നന്ദന്‍നഗറിലെ വീട്ടില്‍ നിന്നും വിലകൂടിയ ക്യാമറയും വാച്ചുകളും ആറന്മുള കണ്ണാടിയും പണവും കവര്‍ന്നു. നന്ദാവനം എ.ആര്‍ ക്യാംപിനു പിറകുവശത്തുള്ള അനൂപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പ്രതികള്‍ കവര്‍ന്നിരുന്നു.
അട്ടക്കുളങ്ങര ബീവറേജസ് ഔട്ട് ലെറ്റ് കുത്തിത്തുറന്ന് വിദേശമദ്യവും പതിനായിരത്തോളം രൂപയും നിരവധി വീടുകളില്‍ നിന്നും വാട്ടര്‍ ടാപ്പുകള്‍, സാനിറ്ററി ഫിറ്റിങ്ങുകള്‍, ലാപ്‌ടോപ്പുകള്‍, ഐ ഫോണുകള്‍, ടാബുകള്‍, ചെമ്പുപാത്രങ്ങള്‍, റബ്ബര്‍ ഷീറ്റുകള്‍, ഇരുമ്പു കമ്പികള്‍ എന്നിവയും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്. ഇതിനു പുറമെ കടകള്‍ കുത്തിതുറന്നുള്ള മോഷണവും വീടുകളില്‍ നിന്നും സ്വര്‍ണ്ണ വാച്ചുകള്‍, സ്വര്‍ണ്ണ നാണയങ്ങള്‍, സ്വര്‍ണ്ണ ഏലസ്സ്, മൊബൈല്‍ ഫോണുകള്‍, തടി മുറിക്കാനുപയോഗിക്കുന്ന കട്ടിങ്ങ് മെഷീനുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും മോഷ്ടിച്ച കേസുകളും തെളിഞ്ഞിട്ടുണ്ട്.
വെള്ളനാട് എല്‍.പി.എസ്സിലെ മോഷണം, പൂവച്ചലിലെ പോസ്റ്റ് ഓഫീസിലെ മോഷണം വെളിയന്നൂരിലെ പെട്രോള്‍ പമ്പിലെ മോഷണം എന്നീ കേസുകളും പ്രതികളുടെ പേരിലുണ്ട്. 2015 മുതല്‍ നിരവധി വീടുകളിലും കടകളിലും നിന്നുമായി സ്വര്‍ണ്ണം, പണം, വീട്ടു സാധനങ്ങള്‍ എന്നിവ മോഷ്ടിച്ചതും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
രണ്ടര മാസമായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ മോഷ്ടാവായ വെള്ളനാട് രമേശന്റെ കൂട്ടാളികളാണ് പ്രതികള്‍. മുളക്‌പൊടി വിതറിയും കാവല്‍ നായ്ക്കളെ കൊന്നും ഇരുപതോളം പകല്‍ മോഷണ കേസുകളും പ്രതികളുടെ പേരിലുള്ളതായി പോലീസ് പറഞ്ഞു. മോഷണ കേസുകള്‍ക്ക് ജയില്‍ വാസം കഴിഞ്ഞിറങ്ങിയ പ്രതികള്‍ മരം മുറിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയും പൊലീസ് അന്വേഷിക്കുമ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിമാരുടെ ഫോണ്‍ നമ്പര്‍ നല്‍കി മുങ്ങുകയുമായിരുന്നു.
നെടുമങ്ങാട് പഴകുറ്റിയിലെ വീട്ടില്‍ കഴിഞ്ഞ 19 നു മോഷണ ശ്രമം നടന്നിരുന്നു .പോലീസ് ഈ കേസില്‍ നടത്തിയ അന്വേഷണത്തില്‍ മോനിച്ചനെ നെടുമങ്ങാട് ബസ് സ്റ്റാന്റില്‍ നിന്നും അനില്‍കുമാറിനെ ചുള്ളിമാനൂരില്‍ നിന്നും പിടികൂടുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍, ഷാഡോ പോലീസ് ഡിവൈ.എസ്.പി അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പകല്‍ മോഷണം നടന്ന പലകേസുകളും പോലീസില്‍ അറിയിക്കാതെയോ ശ്രദ്ധയില്‍പെടാതയോ ഉണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
https://www.facebook.com/Malayalivartha
























