കൊടുവള്ളി പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫറൂക്ക് കോളേജ് അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനകള്‍ തെരുവിൽ ഇറങ്ങി....

ഫറൂക്ക് കോളേജ് വിവാദങ്ങളിൽ മത സംഘടനകൾ ഇടപെട്ട് തുടങ്ങി. ഫാറൂഖ് കോളേജിനെതിരെ വരുന്ന വിമര്‍ശനങ്ങളൊക്കെയും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരും മതനേതാക്കന്മാരും കോളേജ് മാനേജ്മെന്റും പരസ്യനിലപാടെടുത്തതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്യാപകനെ പിന്തുണച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പല പള്ളികളിലും ജൗഹന്‍ മുനവ്വറിനെ പിന്തുണച്ചു പ്രഭാഷണവും നടന്നു. ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത കൊടുവള്ളിയില്‍ വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധ പ്രകടനം നടന്നു. ഇന്നലെ ജുമഅ നിസ്‌കാരത്തിന് ശേഷം കൊടുവള്ളിയില്‍ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടന്നത്. സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ഇതു വരെ മൗനം പാലിച്ച മുസ്ലിംലീഗ് അധ്യാപകനെതിരെ കേസെടുത്തതോടെ പ്രതിഷേധവുമായി രംഗത്തുവന്നു. കെ.പി.എ മജീദ് (മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ) ടി.പി അബ്ദുല്ലക്കോയ മദനി (കേരളാ നദ്വത്തുല്‍ മുജാഹിദീന്‍)എം.ഐ. അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി – കേരള) എ. നജീബ് മൗലവി സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ),കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക മിഷ്ന്‍)തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ) തുടങ്ങിയവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയും ഇറക്കിയിട്ടുണ്ട്്. നാളെ എസ്.കെ.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളജില്‍ ധര്‍മരക്ഷാ വലയം തീര്‍ക്കുന്നുണ്ട്.
അധ്യാപകനു പിന്തുണ നല്‍കിയ യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും അവസാനം കളം മാറ്റി. അധ്യാപകന്റേത് അശ്ലീല പരാമര്‍ശമാണെന്നു പറഞ്ഞിരുന്ന ഫിറോസ് അധ്യാപകനെതിരെ കേസെടുത്തത് ന്യൂനപക്ഷ വേട്ടയാണെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഫിറോസിന്റെ നിലപാട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. ഒന്നിച്ചു നില്‍ക്കുന്ന ഗൗരവുമുള്ള പക്ഷം ഇപ്പോള്‍ ദുര്‍ബലപ്പെടുകയാണെന്നാണ് സുബൈര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. ഫിറോസിനെ തള്ളി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂരും രംഗത്തു വന്നു.
‘വ്യക്തികള്‍ സ്വന്തം അഭിപ്രായം എന്ന നിലക്ക് എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നതും പറയുന്നതും ഒരു സംഘടനയുടെ നിലപാട് ആവില്ല.. സംഘടനയുടെ പൂര്‍വ്വകാല നേതാക്കള്‍ കാത്തു സൂക്ഷിച്ച പാരമ്പര്യത്തിലൂന്നിയാണ് മുന്നോട്ട് പോകേണ്ടത്. പരസ്പര കൂടിയാലോചനയും ചര്‍ച്ചയും ഒരു അനിവാര്യതയാണ്. മത സംഘടനകളും അതിന്റെ നേതൃത്വവുമായും ഹൃദ്യമായ സൗഹൃദവും ചേര്‍ത്തു നിര്‍ത്തലും നന്മുടെ പാരമ്പര്യമാണ്.
ഇവര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള പൊതു പ്ലാറ്റ് ഫോം കൂടിയാണ് യൂത്ത് ലിഗും മുസ്ലിം ലീഗും. അറിഞ്ഞു കൊണ്ട് ആളുകളെ തമ്മിലടിപ്പിക്കുന്ന ഈ ശൈലി ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചു കൂടെ എന്നും ആശിഖ് കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























