റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ട്രോമകെയര്‍ സംവിധാനമൊരുക്കാൻ തയ്യാറെടുത്ത് ആരോഗ്യ വകുപ്പ്

കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകട മരണങ്ങളും ആരേയും ഞെട്ടിക്കുന്നതാണ്. അപകടമുണ്ടായി ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും മരണമുണ്ടാകുന്നത്. റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ട്രോമകെയര്‍ സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി വരുന്നു. ഇതോടൊപ്പം സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കുകയാണ്.
അപകടം സംഭവിച്ച് കഴിഞ്ഞുള്ള ആദ്യത്തെ മണിക്കൂറുകള്‍ ഏറെ പ്രധാനമാണ്. ഈ സുവര്‍ണ നിമിഷങ്ങള്‍ക്കകം (ഗോള്‍ഡന്‍ അവര്‍) അപകടത്തില്‍പ്പെട്ടയാളെ ശരിയായ പരിചരണത്തോടെ ആശുപത്രിയിലെത്തിക്കേണ്ടത് വലിയ പ്രാധാന്യമാണ്. അപകടം പറ്റിയയാളെ അശ്രദ്ധയോടെ എടുത്തു കൊണ്ടുപോയാല്‍ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാകുക. അതിനാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വളരെയധികം പങ്ക് വഹിക്കാനാകും. ഈയൊരു പശ്ചാത്തലത്തിലാണ് അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നത്.
അപകടം ഉണ്ടായാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഡ്രൈവര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് 'ഫസ്റ്റ് റെസ്‌പോണ്ടര്‍' എന്ന പേരില്‍ തൈക്കാട് സംസ്ഥാന ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം നല്‍കിവരുന്നു. ആദ്യബാച്ചില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി 200 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഡല്‍ഹി എയിംസിലെ 3 വിദഗ്ധ ഡോക്ടര്‍മാരുടേയും കേരളത്തിലെ 7 വിദഗ്ധരുടേയും നേതൃത്വത്തിലാണ് പരിശീലന പരിപാടി. പരിശീലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ബാഡ്ജ്, ഐ.ഡി. കാര്‍ഡ്, ഫസ്റ്റ് എയിഡ് കിറ്റ് എന്നിവ നല്‍കും. ഈ പരിശീലന പരിപാടി മറ്റ് ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























