പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട് അഞ്ചാം വയസിൽ ആര്‍എസ്‌എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട, അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി അസ്ന ഇനി ഡോക്ടര്‍

ആര്‍എസ്‌എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട അസ്ന ഇനി ഡോക്ടര്‍. ചെറുവാഞ്ചേരിയിലെ അസ്‌നയെ അങ്ങനെ ആർക്കും മറക്കാനാവില്ല. ബോംബുകള്‍ ജീവിതത്തിന് വിലപറഞ്ഞ കണ്ണൂരിലെ കലാപകാലത്തിന്റെ ബാക്കിപത്രമാണ് അസ്‌ന. അഞ്ചാം വയസ്സില്‍ ബോംബേറില്‍ വലതുകാല്‍ ചിതറിത്തെറിച്ചുപോയി. പിന്നീടിങ്ങോട്ട് വേദനയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു അസ്‌ന. കൂട്ടുകാര്‍ കളിച്ചു നടക്കുമ്പോൾ പൊയ്ക്കാലില്‍ സ്വപ്നങ്ങളിലേക്ക് പിച്ചവെക്കുകയായിരുന്നു അസ്‌ന.
2000 സെപ്തംബര്‍ 27 ന് വൈകുന്നേരം വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാല്‍ നഷ്ടമായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്‌നയുടേത്. പൂവത്തൂര്‍ എല്‍ പി സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് അസ്‌ന അക്രമത്തിനിരയായത്. ബോംബേറില്‍ അസ്‌നയുടെ വലതുകാലാണ് തകര്‍ന്നത്. ഈ കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. ഈ കേസില്‍ പതിനാല് പ്രതികളെ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു.
എന്നാല്‍, ബോംബെറിഞ്ഞവര്‍ക്ക് അസ്‌നയുടെ കാല് മത്രമേ തകര്‍ക്കാനായുള്ളു. അസാമാന്യമായ മനക്കരുത്തോടെ വേദനകള്‍ മറികടന്ന് അസ്‌ന പഠനത്തിലൂടെ പുതിയ ആകാശങ്ങള്‍ എത്തിപ്പിടിച്ചു. ഇതോടെ വേദന നിറഞ്ഞ ലോകത്തുനിന്നും മറ്റുള്ളവരുടെ വേദനകളകറ്റാനുള്ള വഴികളിലേക്ക് തിരിയുകയാണ് അസ്‌ന.
ഇന്നലെ വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്.പരീക്ഷയില്‍ വിജയിച്ച കാര്യം അസ്‌ന അറിഞ്ഞത്. ഇതോടെ ഡോക്ടര്‍ എന്ന താല്‍ക്കാലിക റജിസ്‌ട്രേഷന്‍ പദവി അസ്‌നയ്ക്ക് ലഭിച്ചു. ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി കോഴ്‌സു കൂടി പൂര്‍ത്തിയാക്കിയാല്‍ സ്ഥിരം ഡോക്ടര്‍ പദവി ലഭിക്കും. 2013ലായിരുന്നു അസ്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.
2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്‌നയുടെ നേര്‍ക്ക് ബോംബു വന്നു വീണത്. ബോംബേറില്‍ ആനന്ദിനും പരിക്കേറ്റിരുന്നു.വീടിനു സമീപം പൂവത്തൂര്‍ ന്യൂ.എല്‍.പി.സ്‌കൂളിലായിരുന്നു പോളിംഗ് സ്‌റ്റേഷന്‍. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ അസ്‌നയ്ക്ക് പിന്നീട് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്‌നയ്ക്ക് തുടര്‍ന്നുള്ള ജീവിതം. കൃത്രിമ കാല്‍ ഘടിപ്പിച്ചായിരുന്നു ഓരോ കാല്‍വെപ്പും. മിടുക്കിയായ അസ്‌ന അങ്ങിനെ ഡോക്ടറാകാന്‍ പഠിച്ചു തുടങ്ങി.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് നിര്‍ധനരായ അസ്‌നയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം അസ്‌നയ്ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാട് ചെയ്തിരുന്നു. ഡോക്ടര്‍ പദവി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറെ കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്ന കാലത്ത് മനസില്‍ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും അസ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha

























