'വിത്ത് ഹോൾഡ്’ !! നിർണ്ണായക തീരുമാനവുമായി ഗവർണ്ണർ ; കണ്ണൂർ കരുണ ബിൽ ഒപ്പുവയ്ക്കാതെ ഗവർണർ പി.സദാശിവം തിരിച്ചയച്ചു ;ഗവർണറുടെ നടപടി. ഭരണഘടനയിലെ പ്രേത്യേക അധികാരം ഉപയോഗിച്ച്

കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനബില്ലിന് ഗവർണറുടെ അനുമതിയില്ല. ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ പി.സദാശിവം തിരിച്ചയച്ചു. ബിൽ നിലനിൽക്കുന്നതല്ലെന്ന നിയമോപദേശത്തെ തുടർന്നാണു നടപടി. ഭരണഘടനയുടെ 200 –ാം അനുഛേദം അനുസരിച്ചാണ് ബിൽ തള്ളാൻ ഗവർണർ തീരുമാനിച്ചത്. ‘വിത്ത് ഹോൾഡ്’ എന്ന സന്ദേശം കുറിച്ചാണ് ഗവർണർ ഫയൽ തിരിച്ച് അയച്ചിരിക്കുന്നത്.
ഇന്നലെയാണ് അനുമതി തേടി മെഡിക്കൽ പ്രവേശനബിൽ സർക്കാർ ഗവർണർക്ക് അയച്ചത്. മറ്റ് ആറു ബില്ലുകള്‍ക്കും 13 ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണു നിയമസെക്രട്ടറി മെഡിക്കല്‍ ബില്ലും ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്. ബിൽ ഗവർണർ തള്ളിയതോടെ അതു പിൻവലിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന. ബില്ലിനാധാരമായ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി തടഞ്ഞിരുന്നു. കോടതി ക്രമവിരുദ്ധമെന്നു കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്നു സർക്കാർ ബിൽ കൊണ്ടുവന്നത്.
ബില്ലില്‍ നിയമ, ആരോഗ്യ സെക്രട്ടറിമാര്‍ എതിരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബിൽ അനുവദിക്കരുതെന്നും അത് കോടതിയലക്ഷ്യമാകുമെന്നും ആരോഗ്യസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. സർക്കാർ പ്രതിസ്ഥാനത്തു നിൽക്കേണ്ടിവരുമെന്നും കുറിപ്പിൽ വ്യക്തമാക്കി. നിയമസെക്രട്ടറിയും ബില്ലിനെ എതിർത്തിരുന്നു. ഇവ രണ്ടുംകൂടി കണക്കിലെടുത്താണ് ഗവർണറുടെ തീരുമാനം.
https://www.facebook.com/Malayalivartha





















