തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....

ആചാര വിശ്വാസങ്ങളും സംസ്കാരവും ഒന്നുചേർന്ന തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ സമാപനമായി.
ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് വെച്ച് ഇരുമേളങ്ങളും കൊട്ടിക്കലാശിക്കും. തുടർന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവിമാർ നിലപാട് തറയ്ക്ക് സമീപം ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമായി.
ഇന്നലെ വൈകുന്നേരം ആർഭാടങ്ങളും സ്പെഷൽ കുടകളും ഒഴിവാക്കി സാമ്പ്രദായിക പട്ടുകുടകൾ മാത്രമാണ് പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ മുഖാമുഖം ഉയർത്തിയത്. ആറിന് ആരംഭിച്ച കുടമാറ്റം ആറരയോടെ പൂർത്തിയായി. സാധാരണ ഒരു മണിക്കൂറോളം നീണ്ടുനിൽക്കാറുണ്ടായിരുന്ന കുടമാറ്റം വെടിക്കെട്ട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ സമയം ചുരുക്കുകയായിരുന്നു. 4.45ന് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് പുറപ്പെട്ടതോടെയാണ് ഘടക പൂരത്തിന് തുടക്കമായത്. മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാനെത്തി. രാവിലെ 11 മണിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിച്ചു. ശേഷം രണ്ട് മണിയോടെയാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം നടന്നത്. 250 കലാകാരൻമാർ അണിനിരന്നു. കടുത്ത ഉഷ്ണത്തിലും ചൂടും വെയിലും വകവെക്കാതെയാണ് ജനലക്ഷങ്ങൾ ഇവിടെ തടിച്ചു കൂടിയത്.
അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഇത്തവണ സാധാരണ നിലയിലെ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും പൂര പ്രേമികളും വിശ്വാസികളും നാടിൻറെ സംസാകാരത്തിന് തങ്ങളുടെ സാന്നിധ്യം കൊണ്ട് മികവേറ്റി. അടുത്ത വർഷം ഏപ്രിൽ 16ന് ആണ് തൃശ്ശൂർ പൂരം നടക്കുക.
"
https://www.facebook.com/Malayalivartha
























