റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ അന്വേഷണം നീളുന്നത് ഖത്തറിലെ നൃത്താധ്യാപികയിലേയ്ക്ക്; രാജേഷിനെ മനസാ വരിച്ച ഗൾഫുകാരിക്ക് ഉൾക്കൊള്ളാനാകാത്തത് ഭാര്യ രണ്ടാമതും ഗർഭിണിയാണെന്നറിഞ്ഞത്: അന്വേഷണം വഴിതെറ്റിക്കാൻ ഗൂഢ ശ്രമവും

രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പൊലീസ്. സാലിഹ് എന്ന അലിഭായി തന്നെയാണ് കൊല നടത്താന്‍ ഖത്തറില്‍ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ കേസില്‍ സാലിഹിന്റെ മുതലാളിയായ ഖത്തര്‍ വ്യവസായി സത്താറും പ്രതിയാകുമെന്ന് ഉറപ്പായി. സത്താറിന്റെ മുന്‍ ഭാര്യയും രാജേഷിന്റെ പെണ്‍ സുഹൃത്തുമായിരുന്ന ഖത്തറിലെ നൃത്താധ്യാപികയും ഗൂഢാലോചനയില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്.
സാലിഹിനേയും സത്താറിനേയും രക്ഷിക്കാന്‍ നൃത്താധ്യാപിക ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി. അഹമ്മദ് കബീര്‍ എന്ന മറ്റൊരാളിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിച്ചു. ഇതിന് പിന്നില്‍ സാലിഹ് പിടിക്കപ്പെടാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് വിലയിരുത്തുന്നു. സാലിഹിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായിയും നൃത്താധ്യാപികയുടെ മുൻ ഭർത്താവുമായ സത്താറാണെന്ന് പോലീസ് സ്ഥിദ്ധീകരിച്ചു.
ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തിൽ സത്താറിന്റെ മുൻ ഭാര്യയും രാജേഷിന്റെ കാമുകിയുമായി സഫിയ തനിക്ക് രാജേഷുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് വെളിയപെടുത്തിയിരുന്നു. സത്താറുമായി മാനസികമായി അകന്ന യുവതി രാജേഷിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. പല ആവശ്യങ്ങൾക്കും പണം നൽകി സഹായിച്ചിരുന്നു. എന്നാൽ രാജേഷിന്റെ ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവതി അസ്വസ്ഥായായി. സത്താറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടക്കുമ്പോഴും സാലിഹ് യുവതിയുമായി അടുപ്പം പുലർത്തിയിരുന്നെന്നും പോലീസ് സംശയിക്കുന്നു.
രാജേഷിനെ ഒഴിവാക്കാൻ യുവതി ആഗ്രഹിച്ചിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് തിരയുന്നത്. രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു അത് സത്യമാണ്. പക്ഷേ രാജേഷ് ഫാമിലി മാനായിരുന്നു. അച്ഛനേയും അമ്മയേയും ഭാര്യയേയും ഉപേക്ഷിച്ച് രാജേഷ് വരില്ലായിരുന്നു. സത്താര്‍ എന്നെ ഉപേക്ഷിച്ചു. എന്റ് വീട്ടുകാരും കൈവിട്ടു. എന്റെ അമ്മയും പിണങ്ങി. ഇനി മേലേല്‍ വിളിക്കരുതെന്ന് പോലും അച്ഛനും അമ്മയും പറഞ്ഞു. അങ്ങനെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നുവെന്ന് യുവതി പറയുമ്പോഴും രാജേഷ് ബ്ലാക്ക് മെയിൽ ചെയ്തിരുന്നോ എന്നും പോലീസും അന്വേഷിക്കുന്നുണ്ട്.
ഒരേ സമയം സത്താറിനുവേണ്ടിയും യുവതിക്കുവേണ്ടിയും കൂടിയാണോ സാലിഹ് ഈ കൃത്യം നടത്തിയതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേസില്‍ മൂന്നാമതൊരാളെ സംശയിക്കുന്നുവെന്നത് ഉള്‍പെടെ യുവതി നടത്തിയ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അന്വേഷണത്തെ വഴി തിരിച്ചു വിടാനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രാജേഷിനെ പോലെ നിഷ്‌കളങ്കനായ ഒരാളെ കൊല്ലാന്‍ നല്ല അച്ഛനായ തന്റെ മുന്‍ ഭര്‍ത്താവ് തയാറാകില്ലെന്ന യുവതിയുടെ വാദം കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ് വിശ്വസിക്കുന്ന സത്താറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണെന്നും പൊലീസ് പറയുന്നു.
യുവതിയുമായുള്ള അഭിമുഖത്തിന്റെ വീഡിയോയും ശബ്ദരേഖയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. യുവതിയുമായി പൊലീസ് നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അവരേയും സംശയിക്കേണ്ട സ്ഥിതിയാണ് പൊലീസിനുള്ളത്.
രാജേഷിനെയും മുന്‍ ഭര്‍ത്താവ് സത്താറിനെയും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് പറയുന്ന മുഹമ്മദ് സാലിഹിനെയും വെള്ളപൂശാന്‍ ശ്രമിച്ച യുവതി തന്റെയും മുന്‍ ഭര്‍ത്താവിന്റെയും ബിസിനസ് പങ്കാളിയായിരുന്ന അഹമ്മദ് കബീറിനെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന പല സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഹമ്മദ് കബീറിന് രാജേഷുമായി പകയുണ്ടായിരുന്നുവെന്നതിന് തെളിവില്ല.
രാജേഷുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു തന്റെ ആഗ്രഹമെന്ന് നൃത്താധ്യാപിക വ്യക്തമായിരുന്നു. രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായ വിവരം ഈയിടെയാണ് യുവതി അറിഞ്ഞതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും കൊലപാതകത്തിന് കാരണമായി പൊലീസ് വിലയിരുത്തുന്നു. സാലിഹുമായി നൃത്താധ്യാപികയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്.
രാജേഷിന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ട്. രാജേഷ് യുവതിയെ ഏതെങ്കിലും തരത്തില്‍ ബ്‌ളാക് മെയില്‍ ചെയാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. .ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കൂടെ ജീവിക്കാന്‍ ആഗ്രഹിച്ച കാമുകന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ കൃത്യമായി രേഖകള്‍ സഹിതം മാധ്യമങ്ങള്‍ക്ക് കൈമാറിയതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കുന്നത്. രാജേഷ് വീഡിയോ സഹിതം എല്ലാ തെളിവുകളും സൂക്ഷിക്കുന്ന ആളായിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ബ്‌ളാക് മെയിലിങ്ങിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനൊപ്പം രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യവും യുവതിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.
യുവതിയുടെ രണ്ടു മക്കളും സത്താറിന്റെ സംരക്ഷണത്തില്‍ ആയതിനാല്‍ അയാളെ രക്ഷിക്കാനുള്ള അടവുകളാണ് യുവതി പുറത്തെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു. കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയില്‍ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























