നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് മാസങ്ങളോളം; കുടുങ്ങിയത് എംബിഎ കൈയിലുള്ളവനും നിയമ വിദ്യാർത്ഥിയുമായ യുവാവ്

അടിവസ്ത്രം കൊണ്ട് മുഖം മറച്ച് മോഷണ പരമ്ബര തീര്‍ത്ത ആ നഗ്ന കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി. എംബിഎയും നിയമവും പഠിച്ച വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മോഷണത്തില്‍ ഇയാള്‍ അഗ്രഗണ്യനാണെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസത്തോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുളച്ചല്‍ എസ്ടി മങ്കാട് പുല്ലാന്നിവിളയിലെ എഡ്വിന്‍ ജോസിനെ (28) യാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.
അര്‍ധരാത്രി കുളത്തൂര്‍ മുടിപ്പുരയ്ക്കു സമീപം സ്വന്തം ബൈക്കില്‍ വരവെ പട്രോളിംഗ് നടത്തുകയായിരുന്ന പൊഴിയൂര്‍ പൊലീസ് വാഹനം കണ്ട് തിരിഞ്ഞുപോകാന്‍ ശ്രമിക്കവെ പിടികൂടുകയായിരുന്നു. രണ്ടു മാസത്തിനിടെ നിരവധി കവര്‍ച്ചകളാണ് പ്രതി നടത്തിയത്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി അടിവസ്ത്രം കൊണ്ടു മുഖം മറച്ചായിരുന്നു മോഷണം.
പാന്റിന്റെ പോക്കറ്റില്‍ കട്ടിംഗ് പ്ലയര്‍ കണ്ടെത്തിയതോടെ പോലീസിനു സംശയം തോന്നുകയും ഫോട്ടോ നോക്കി പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. വീടുകളുടെ പിന്നിലെ വാതിലിന്റെ കുറ്റികള്‍ ഇളക്കിമാറ്റി കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാലകള്‍ കട്ടിങ് പ്ലയര്‍ കൊണ്ടു മുറിച്ചു കടക്കുന്നതാണു ഇയാളുടെ രീതി. പലരും മോഷണവിവരം അറിയുന്നതു തന്നെ രാവിലെ ഉണര്‍ന്ന ശേഷമാണ്. വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആക്രമിച്ച ശേഷം രക്ഷപ്പെടുന്നതും ഇയാളുടെ പതിവായിരുന്നു.
പിന്തുടരുന്നുവെന്നറിഞ്ഞാല്‍ എത്തിയ വാഹനം ഉപേക്ഷിച്ചു കാണുന്ന ബൈക്കുകള്‍ മോഷ്ടിച്ചാണ് രക്ഷപ്പെടാറ്. വെള്ളറട, പനച്ചമൂട്, നിലമാമൂട്, കോട്ടൂക്കോണം, നാറാണി, മൂവേരിക്കര, നെടിയാംകോട്, വണ്ടിത്തടം, കളിയിക്കാവിള, കരിങ്കല്‍, ഉച്ചക്കട, വെണ്‍കുളം എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നടന്ന ഇരുപതോളം മോഷണങ്ങള്‍ നടത്തിയത് ഇയാളാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളറട സ്റ്റേഷനില്‍ ഏഴ്, പാറശാല- രണ്ട്, മാരായമുട്ടം- രണ്ട്, പൊഴിയൂര്‍- മൂന്ന് എന്നിങ്ങനെ മോഷണക്കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത ദിവസം തന്നെ നെടിയാംകോട് എട്ടു വീടുകളിൽ ഒരുമിച്ചു മോഷണം നടത്തിയതോടെ നാട്ടുകാർക്കു ഭീതിയായി. മേക്കൊല്ലയ്ക്കു സമീപം കവർച്ചയ്ക്കിടെ പിന്തുടർന്നവരെ തിരിഞ്ഞുനിന്നു വിരട്ടിയോടിച്ച സംഭവങ്ങളുണ്ട്. മേയ്പുരത്തിനു സമീപം കവർച്ചയ്ക്കു ശേഷം മതിൽ ചാടിക്കടന്നു റോഡിലേക്കു ചാടിയത് ഡ്യൂട്ടി കഴിഞ്ഞു പോകുകയായിരുന്നു പട്ടം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന്റെ മുന്നിലായിരുന്നു.
അർധരാത്രി നഗ്നരൂപം കണ്ടു ഞെട്ടിയ പൊലീസുകാരന്റെ കണ്ണിൽ മണ്ണു വാരിയിട്ടാണ് അന്നു കടന്നത്. വെൺകുളത്ത് മോഷണത്തിനു പോയി മടങ്ങവെ പൊഴിയൂർ എഎസ്ഐയെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ച ശേഷം രക്ഷപ്പെട്ട സംഭവം പൊലസിനെയും ഞെട്ടിച്ചിരുന്നു. നെടിയാംകോട്ടെ വീട്ടിൽ മോഷണത്തിനു കയറവെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പിടികൂടാൻ സഹായകരമായത്. കവർച്ചാരീതിയെ പിന്തുടർന്ന പൊലീസ് തമിഴ്നാട്ടിൽ സമാനരീതിയിൽ കവർച്ച നടത്തിയ മൂന്നൂറോളം പേരെക്കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha
























