എൽഡിഎഫ് ചരിത്ര വിജയം നേടി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ; ഇത് കെ.കെ. രാമചന്ദ്രനുള്ള ചെങ്ങന്നൂരിന്റെ ആദരവ്

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും ചെങ്ങന്നൂർ നിയമസംഭാംഗവും ആയിരുന്നു കെ.കെ. രാമചന്ദ്രൻ നായർ. വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ.യിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. എസ്എഫ്ഐയുടെ ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളില്‍ അംഗമായിരുന്ന ഇദ്ദേഹം ഡിവൈഎഫ്ഐയുടെ ചെങ്ങന്നൂര്‍ താലൂക്ക് സെക്രട്ടിയായും സിപിഐ എം താലൂക്ക്- ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.
നിരവധി യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. 2001 ആദ്യമായി ചെങ്ങന്നൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും 1465 വോട്ടുകൾക്ക് കോൺഗ്രസിലെ ശോഭനാ ജോർജിനോട് തോറ്റു.യു.ഡി.എഫിന്റെ കുത്തകയായിരുന്ന ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍നിന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ നായര്‍ മത്സരിച്ചു ജയിച്ചത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണമല്‍സരത്തില്‍ കോൺഗ്രസിലെ പി സി വിഷ്ണുനാഥിനെ 7983 വോട്ടിനാണ് തോല്‍പ്പിച്ചത്.
യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളും അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ നീക്കങ്ങളും ഇതിനിടെ സ്വതന്ത്രയുടെ വരവുമെല്ലാം ചെങ്ങന്നൂരിനെ ഇളക്കിമറിച്ചിരുന്നു. അതിന് മുമ്പ് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. ശോഭന ജോർജും പിന്നീട് പി.സി. വിഷ്ണുനാഥും നിയമസഭയിൽ എത്തി.1991 മുതൽ 2011 വരെ തുടർച്ചയായി യു.ഡി.എഫ് നിലനിർത്തിയ മണ്ഡലത്തെ മാറ്റി മറിക്കാൻ രാമചന്ദ്രൻ നായർക്ക് കഴിഞ്ഞു. 2001ൽ ചെങ്ങന്നൂരിൽ മത്സരിച്ച് പരാജയപ്പെട്ട സിപിഎം നേതാവ് കെ.കെ. രാമചന്ദ്രൻ നായരുടെ രണ്ടാം മത്സരമാണ് 2016 ൽ നടന്നത്.
ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വർഷം ചെങ്ങന്നൂരിലെ പാർട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആർ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകൾക്കൊപ്പം നിലകൊണ്ടു.
ചെങ്ങന്നൂർ ആലാ ഭാസ്‌കര വിലാസത്തിൽ കരുണാകരൻ നായരുടെ മകനാണ് 64കാരനായ രാമചന്ദ്രൻ നായർ. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ, കർഷകസംഘം, സിഐടി.യു എന്നിവയിൽ പ്രവർത്തിച്ച് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാരുടെ പ്രിയപ്പെട്ടവനായിരുന്ന കെകെആർ. സംസ്ഥാനത്തുതന്നെ നദീവീണ്ടെടുപ്പിന്റെ മാതൃകയായി തീർന്ന വരട്ടാർ പുനരുജ്ജീവനമടക്കം മണ്ഡലത്തിലെ ജനകീയ വിശയങ്ങളിൽ പങ്കാളിയായിരുന്നു. ഒടുവിൽ വിട്ടകന്നപ്പോൾ അത് ചെങ്ങനൂരിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിനാണ് കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018 ജനുവരി 14ന് അദ്ദേഹം വിടപറഞ്ഞപ്പോൾ ചെങ്ങനൂരിന്റെ രാഷ്ട്രീയ ഭാവിയെ വലിയൊരു ചോദ്യ ചിഹ്നത്തിനു മുൻപിലായിരുന്നു.
https://www.facebook.com/Malayalivartha





















