പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കം

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. 21 വരെ 12 ദിവസം സഭ ചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. നാല്, അഞ്ച് തീയതികളില്‍ ആറു ബില്ലുകളാണ് പരിഗണിക്കുന്നത്. 2018-19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ജൂണ്‍ 13ന് നടക്കും. 14, 15 തീയതികളില്‍ സഭ സമ്മേളിക്കില്ല. 21ന് സമ്മേളനം അവസാനിപ്പിക്കും.
എന്നാല്‍, ഇക്കാര്യത്തില്‍ കാര്യോപദേശക സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. 2018ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2018ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍, 2018ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവയാണ് സഭ തിങ്കളാഴ്ച പരിഗണിക്കുന്നത്.&ിയുെ;2018ലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാല (ഭേദഗതി) ബില്‍, 2018ലെ കേരള സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ ചൊവ്വാഴ്ച പരിഗണിക്കും.
17 ഓര്‍ഡിനന്‍സുകളാണ് നിയമാക്കാനുള്ളത്. പരിശോധനാഘട്ടം കഴിഞ്ഞ 19 ബില്ലുകളുമുണ്ട്. ഇക്കാരണത്താലാണ് നിയമനിര്‍മാണത്തിന് പ്രത്യേക സമ്മേളനം ചേരുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ 125 ദിവസം സഭ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ശരാശരി 3040 ദിവസമായിരിക്കെയാണ് കേരള നിയമസഭ മാതൃക കാട്ടുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 50 ദിവസമായിരുന്നു സഭ ചേര്‍ന്നിരുന്നത്. കഴിഞ്ഞ വര്‍ഷം 65 ആയി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയുടെ അളവുകോലാണ് സഭാ സമ്മേളനം.
ഭരണപ്രതിപക്ഷം പൂര്‍ണമായി സഹകരിച്ചതുകൊണ്ടാണ് ഇത്തവണ ബജറ്റ് നടപടിക്രമം മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. നിയമനിര്‍മാണത്തില്‍ പൊതുസമൂഹത്തിനും പങ്കാളിയാകാം. കരട് ബില്ലില്‍ ഏതൊരു പൗരനും ഓണ്‍ലൈനിലൂടെ ഭേദഗതി നിര്‍ദേശിക്കാം.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ജനാധിപത്യത്തിന്റെ ആഘോഷം' എന്ന പേരില്‍ ആറുമാസത്തെ പരിപാടിക്ക് ജൂലൈയില്‍ തുടക്കമാകും. സഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് നിയമസഭാ സാമാജികര്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ മറുപടി നല്‍കണമെന്ന റൂളിങ്ങോടെ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















