മകളെ വിധവയാക്കി അമ്മ രഹന ഇപ്പോഴും കാണാമറയത്ത്; പുനലൂരിൽ ഒളിവിൽ കഴിയുന്ന രഹനയെ മുൻകൂർ ജാമ്യം കിട്ടുന്നതിന് മുമ്പ് പിടികൂടാൻ ഒരുങ്ങി അന്വേഷണ സംഘം: കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് മൊഴി നൽകി നീനു...

പ്രണയ വിവാഹത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി മരിച്ചനിലയില്‍ കണ്ടെത്തിയ കെവിന്‍ പി ജോസഫിന്റേത് മുങ്ങിമരണമെന്ന് ഉറപ്പിച്ച് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട് .
അതേ സമയം കെവിൻ വധക്കേസിൽ മുന്‍കൂര്‍ ജാമ്യം നേടാന്‍ നീനുവിന്‍റെ അമ്മ രഹ്നയുടെ ശ്രമം തുടരുന്നു. ഗൂഡാലോചനയില്‍ പങ്കാളിയായെന്ന കുറ്റം ചുമത്താനുള്ള സാധ്യത കണക്കിലെടുത്താണു നീക്കം. പുനലൂരില്‍ തന്നെ ഒളിവില്‍ കഴിയുന്ന രഹ്നയെ ജാമ്യം ലഭിക്കും മുന്‍പു പിടികൂടാനാണു പൊലീസിന്‍റെ ശ്രമം. കേസിലെ മുഖ്യപ്രതിയായ സാനുവും ചാക്കോയും സംഭവം നടന്നതിനു പിന്നാലെ രഹ്നയെ ഭദ്രമായ സ്ഥലത്തെത്തിച്ചുവെന്നാണു പൊലീസിന്റെ നിഗമനം.
തെൻമലയിലെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ചയാണു രഹ്നയെ അവസാനമായി കണ്ടത്. രഹ്ന നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ കേസില്‍ രഹ്ന പ്രതിയാണോയെന്നു പൊലീസ് ഇതുവരെ വ്യക്തമായിട്ടില്ല.
അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന കേസിലെ രണ്ടാം പ്രതി നിയാസിന്‍റെ മൊഴി നീനു തള്ളി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതു പൊലീസ് സ്റ്റേഷനിലെത്തിയശേഷമെന്നും നീനു മൊഴി നല്‍കി. നീനു വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണു നിയാസ് അന്വേഷണ സംഘത്തോടു പറഞ്ഞത്.
പൊലീസ് സ്റ്റേഷനിലെത്തിയശേഷം അനീഷിന്‍റെ ഫോണില്‍നിന്നാണു നീനു നിയാസിനെ വിളിച്ചത്. വീട്ടിലേക്കു മടങ്ങാന്‍ തയാറാണെന്നും കെവിനെ വിട്ടയക്കണമെന്നും അനീഷിന്‍റെ നിര്‍ദേശപ്രകാരം നീനു നിയാസിനെ അറിയിച്ചു. എന്നാല്‍ ലാഘവത്തോടെയാണു നിയാസ് മറുപടി നല്‍കിയതെന്നും നീനു മൊഴി നല്‍കി. കെവിന്‍റേതു ദുരഭിമാനക്കൊലയാണെന്നും നീനു മൊഴി നല്‍കിയിട്ടുണ്ട്. കെവിന്‍റെ സാമ്പത്തിക ചുറ്റുപാടും ജാതിയുമാണ് എതിര്‍പ്പിനു കാരണമായതെന്നും കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു മൊഴി.
https://www.facebook.com/Malayalivartha





















