നിനക്ക് നല്ല സ്‌നേഹമുള്ള ഒരച്ഛനേയും അമ്മയേയും ഞാന്‍ തരുമെന്ന് കെവിന്‍ ചേട്ടന്‍ എപ്പോഴും പറയും... ആ സ്നേഹ കൂടാരത്തിൽ ഇനി വാവച്ചനെന്ന് വിളിക്കുന്ന കെവിനുണ്ടാകില്ല; പകരം അവന്റെ ജീവനായ നീനു ഉണ്ടാകും... രക്തബന്ധം വേണ്ട കണ്ണില്‍ കനലു കത്തുന്ന ആ അച്ഛനും അമ്മയും ചേച്ചിയും സങ്കടക്കടലില്‍ നിന്ന് നീനുവിനെ ചേർത്ത് പിടിക്കുകയാണ്...

രണ്ട് കിടപ്പുമുറികളുള്ള ഒരു വാടക വീട്ടിലാണ് ജോസഫും കുടുംബവും താമസിക്കുന്നത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ജോസഫ് കടയില്‍ നിന്നും കൊണ്ടുവന്നൊട്ടിച്ച ബൈക്കുകളുടെ ബഹുവര്‍ണ്ണ പോസ്റ്ററുകളാണ് ചുവരിന് അലങ്കാരം. അടുക്കളയ്ക്കും ഹാളിനും ഇടക്കുള്ള മുറിയിലിട്ട ഊണുമേശയില്‍ ഇനിയവര്‍ വാവച്ചനെന്ന് വിളിക്കുന്ന കെവിനുണ്ടാകില്ല. പകരം അവന്റെ ജീവനായ നീനു ഉണ്ടാകും.
ഓരോ തളര്‍ന്ന് വീഴലിലും കരച്ചിലിലും നീനുവിനെ ചേര്‍ത്ത് പിടിക്കുമ്പോള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ ഒരിറ്റ് കണ്ണീര് വീഴാതെ ശില പോലൊരു നില്‍പ്പാണ് ജോസഫ്. ഉള്ളിലുള്ള സങ്കടങ്ങള്‍ പതം പറഞ്ഞ് കരഞ്ഞ് തീര്‍ക്കാന്‍ പോലും ആകാതെ ദിവസങ്ങളായി ഉമ്മറത്ത് അദ്ദേഹമുണ്ട്. ചുരുക്കി പറഞ്ഞാൽ ശ്വാസം മുട്ടിക്കുന്ന നിശബ്ദതയിലാണ് കുമാരനെല്ലൂരിലെ കെവിന്റെ വീട്. ഇടക്കിടെ കയറി വരുന്ന രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും മാത്രമാണ് അവിടെ അല്പം ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.
അവന്റെ പ്രിയപ്പെട്ടവരെയൊക്കെ, കരഞ്ഞ് കരഞ്ഞ് എത്തിച്ചേരുന്ന നിസംഗത മൂടിയിട്ടുണ്ട്. കല്ലിച്ച നോട്ടങ്ങളും പതിഞ്ഞ സ്വരത്തില്‍ നിന്നുയരാത്ത വര്‍ത്തമാനങ്ങളും. ഒരുമിച്ചുള്ള ജീവിതം നെയ്‌തെടുക്കാന്‍ സ്വപ്‌നം കണ്ട രണ്ട് പേര്‍. അതിലൊരാളെ ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം കുടുംബം കൊന്നു കളഞ്ഞതിന്റെ തകര്‍ച്ചയിലിരിക്കുന്ന പെണ്‍കുട്ടി.
കെവിന്‍ ഇല്ലാതായപ്പോള്‍, അവന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒരു നിമിഷം പോലും സംശയിക്കാതെ തങ്ങളോടൊപ്പം കൂട്ടിയ അച്ഛനും അമ്മയും. ഏറ്റവും പ്രിയപ്പെട്ട സഹോദരന്‍ നഷ്ടപ്പെട്ട കൃപ. കെവിന്റെ ഫോട്ടോക്ക് മുന്നില്‍ തെളിച്ച് വെച്ചിരിക്കുന്ന മെഴുകുതിരിയോളം ഉരുകിയുരുകി ഇരിക്കുകയാണ് ഈ മനുഷ്യര്‍. കണ്ണ് നിറയാതെ അവിടേക്ക് വരുന്ന ഒരാളും തിരിച്ച് പോകുന്നില്ല. “മൃഗങ്ങളേക്കാള്‍ ക്രൂരമായിട്ടാണ് അവരെന്റെ മോനെ കൊന്നത്. ചെറിയ മോനാണ്. അവനെത്ര വേദന തിന്ന് കാണും. അവനോടത് ചെയ്തവരും അത്ര വേദന കിട്ടണം. ഇനി ഞങ്ങള്‍ക്ക് ആകെ പ്രതീക്ഷ അതാണ്.
അതിന് വേണ്ടി ഏതറ്റം വരെയും പോകും. മൃഗശാലയില്‍ സിംഹക്കൂട്ടില്‍ വീണ ഒരാളെ സിംഹം ഒന്നും ചെയ്തിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. അത്ര കരുണപോലും മനുഷ്യന്‍മാര്‍ക്ക് ഇല്ലല്ലോ.” കെവിന്റെ അമ്മ പറയുന്നു. നീനുവും അതാവര്‍ത്തിക്കുന്നുണ്ട്.
“ഇന്നലെയാണ് ഞാന്‍ കെവിന്‍ ചേട്ടനെ വെള്ളത്തില്‍ നിന്നെടുത്ത ഫോട്ടോ കണ്ടത്. കണ്ടാ സഹിക്കത്തില്ല. എല്ലാവരും അത് കാണിക്കാതെ കൊണ്ട് നടക്കുകയായിരുന്നു. ഞാനിപ്പൊ ചത്ത് ജീവിക്കാ. എന്താ ചെയ്യണ്ടേ എന്നെനിക്കറിയില്ല. രാത്രി സംസാരിക്കുമ്പോ വരെ നിന്നെ ഞാന്‍ കൊണ്ടുപോയി നോക്കിക്കോളാ എന്ന് പറഞ്ഞ ആളാ. എന്ത് ചെയ്തായാലും അവര്‍ക്കൊക്കെ ശിക്ഷ വാങ്ങിക്കൊടുക്കണം.” കെവിനെ പറ്റി പറയുമ്പോള്‍ നീനുവിന്റെ ശബ്ദം പതറിക്കൊണ്ടേയിരുന്നു.
അത്രമേല്‍ പ്രണയമുണ്ടായിരുന്നവര്‍ക്ക് മാത്രം സാധിക്കുന്നത്രയും നനവോടെയാണ് അവളവനെ കുറിച്ച് ഓരോ വാക്കും പറയുന്നത്. “കെവിന്‍ചേട്ടന്‍ എന്റെ എല്ലാവാ. എ ടു സെഡ് കാര്യങ്ങളൊക്കെ പറയും. ഒരു ദിവസം നടക്കുന്നതൊക്കെ. ഭയങ്കര കെയറിങ്ങാണ്. ഓപ്പണ്‍ മൈന്‍ഡഡും. കല്യാണം കഴിച്ച് ഒരുമിച്ച് ജോലിക്ക് പോയി ജീവിക്കാമെന്ന് ഞാന്‍ പറയും. അത് വേണ്ട നീ പഠിച്ച് തീര്‍ക്ക് ആദ്യംന്നാ കെവിന്‍ ചേട്ടന്‍ പറയാ.”കെവിനെ പറ്റി പറയുമ്പോള്‍ നീനുവിന്റെ ശബ്ദം പതറിക്കൊണ്ടേയിരുന്നു. അത്രമേല്‍ പ്രണയമുണ്ടായിരുന്നവര്‍ക്ക് മാത്രം സാധിക്കുന്നത്രയും നനവോടെയാണ് അവളവനെ കുറിച്ച് ഓരോ വാക്കും പറയുന്നത്. “കെവിന്‍ചേട്ടന്‍ എന്റെ എല്ലാമാ.
ഇലക്ട്രിക്കല്‍ വര്‍ക്കാണ് കെവിന്‍ പഠിച്ചിരുന്നത്. അമ്മയുടെ ഓര്‍മ്മയില്‍ മരം കയറാനും കറന്റുമായി കളിക്കാനും ഒക്കെ പേടിയുള്ള കുട്ടി. ഐ.ടി.ഐയില്‍ പഠനം കഴിഞ്ഞ് ദുബായിക്ക് പോയി. ഒരു വര്‍ഷം അവിടെ നിന്നു. പിന്നെ നാട്ടിലെത്തി. ദുബായിലുള്ളപ്പോഴും നീനുവുമായി നിരന്തരം സംസാരിക്കും.
കാണണമെന്ന് താന്‍ നിര്‍ബന്ധിച്ചിട്ട് കൂടിയാണ് ഫെബ്രുവരി പതിനഞ്ചിന് നാട്ടിലെത്തിയതെന്ന് നീനു പറയുന്നു. നാട്ടില്‍ താത്ക്കാലിക ജോലിയൊക്കെ ചെയ്ത് കിട്ടിയിരുന്ന പണം കൊണ്ട് തങ്ങളുടെ ജീവിതവും നീനുവിന്റെ പഠനവും കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് അവന്‍ പുതിയ ജോലി അന്വേഷിച്ചത്. സ്ഥിരമായൊരു ജോലി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച അവിടെ ജോയിന്‍ ചെയ്യാമെന്നേറ്റ കെവിന്റെ ജഡം കണ്ടെത്തിയതും അതേ ദിവസം തന്നെ.
https://www.facebook.com/Malayalivartha





















