ജീവനില്‍ ഭയന്ന് 19കാരിയും 18കാരനും ഒളിച്ചോടി; ഒടുവിൽ ഇരുവരെയും ഒരുമിപ്പിച്ച് കോടതി: ഇത് സിനിമയെ വെല്ലുന്ന പ്രണയവും ട്വിസ്റ്റും...

വിവാഹം പ്രായം എത്തിയില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് കൂടിത്താമസിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രണയിതാക്കളുടെ മാഗ്നാകാര്‍ട്ടയായി മാറുന്നു. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണ്ണായകമായ ഈ വിധി പുറപ്പെടുവിച്ചത്.
പ്രണയത്തിന്റെ പേരില്‍ കോളിളക്കം സൃഷ്ടിച്ച ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും (19 വയസ്സ്), എച്ച്. ഹനീഷിന്റെയും (18 വയസ്സ്) കഥ ഒരു ബോളിവുഡ് സിനിമയേക്കാള്‍ ത്രില്ലുള്ളതാണ്. കോടതിവിധി ഞങ്ങളുടെ സ്‌നേഹത്തിനുള്ള അംഗീകാരമാണെന്ന് ഹനീഷ് പറയുന്നു . ഞങ്ങള്‍ക്ക് ധാരാളം പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടിവന്നു. രണ്ട് കുടുംബക്കാരുടെയും ഭീഷണിയും ഉണ്ടായിരുന്നു.
പിന്നീട് വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങളെ എല്ലാവരും ഉപദേശിച്ചിരുന്നത്. പക്ഷേ ആര്‍ക്കും ഞങ്ങളെ വേര്‍പിരിക്കാന്‍ ആയില്ല. ഞങ്ങള്‍ യോജിച്ചെടുത്ത തീരുമാനം ആണ്. വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ഞങ്ങള്‍ ഒളിച്ചോടിപ്പോയത്. റിഫാനയുടെ വീട്ടുകാരാണ് അവളെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തത്.
ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയന്‍കാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മില്‍ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞെങ്കിലും എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
റിഫാനയുടെ വീട്ടില്‍ നിന്നായിരുന്നു ഏറ്റവും വലിയ പ്രതിഷേധവും എതിര്‍പ്പും ഉണ്ടായത്. എതിര്‍പ്പ് രൂക്ഷമായപ്പോഴാണ് ഏപ്രില്‍ മാസത്തില്‍ രണ്ടുപേരും ഒളിച്ചോടിയത്. റിഫാനയുടെ മാതാപിതാക്കള്‍ ആലപ്പുഴ പോലീസില്‍ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തു. രണ്ടുപേരെയും ഏപ്രില്‍ 22ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രണ്ടുപേരും ഒരുമിച്ച് താമസിക്കാന്‍ കോടതി ഉത്തരവായി. പക്ഷേ, ഈ വിധിക്കെതിരെ റിഫാനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് റിഫാനയ്ക്ക് വിവാഹം പ്രായമായില്ലെന്ന് പറഞ്ഞെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
കാമുകന്റെ തടവില്‍ കഴിയുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. തങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും റിഫാനയും ഹനീഷും വ്യക്തമാക്കിയത് കോടതി അംഗീകരിക്കുകയായിരുന്നു. ഹനീഷിന് 21 വയസ്സാകുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോള്‍ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹരജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.
യുവാവ് കുട്ടിയെന്ന നിര്‍വ്വചനത്തില്‍ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാല്‍ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ജീവിക്കാന്‍ കഴിയും. കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാന്‍ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നമ്മുടെ സമൂഹത്തില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരുണ്ട് ഈ സത്യത്തിന് നേരെ കോടതിക്ക് കണ്ണടയ്ക്കാന്‍ ആകില്ല. ഹേബിയസ് കോര്‍പ്പസ് ഉത്തരവിലൂടെ ഇവരെ വേര്‍പിരിക്കാനും ആകില്ല. സമൂഹത്തിലെ യഥാസ്ഥിതിക വിവാഹത്തിന് ലിവിന്‍ റിലേഷന്‍ഷിപ്പുകള്‍ ഹിതകരമായി തോന്നാറില്ല. എന്നാല്‍, ഒരുമിച്ച് ജീവിക്കാനുള്ള ഇവരുടെ അവകാശത്തെ മാനിക്കാന്‍ ഭരണഘടനാ കോടതിക്ക് ബാധ്യതയുണ്ട്. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം താമസിക്കാനും അയാള്‍ക്ക് വിവാഹം പ്രായമെത്തുമ്പോള്‍ വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വിധിച്ചു.
https://www.facebook.com/Malayalivartha





















