വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന സംഭവം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ചതെന്ന് പ്രിന്‍സിപ്പല്‍

മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല. വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന് കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ പൂട്ടി. പട്ടിക്കൂട്ടില്‍ അടയ്‌ക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കുട്ടിയുടെ മുത്തച്‌ഛനുമായി മൂന്നു വര്‍ഷം മുന്‍പുണ്ടായ തര്‍ക്കമാണു സംഭവത്തിനു പിന്നിലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.
സംഭവത്തെ കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല പറയുന്നതിങ്ങനെ. അനിയനെ പട്ടിക്കൂട്ടില്‍ അടച്ചുവെന്നു പൊലീസിനു മൊഴി നല്‍കിയ മൂന്നാം ക്‌ളാസ് വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട പഴയ തര്‍ക്കമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. പുസ്‌തകം പൊതിഞ്ഞുവരാന്‍ പറഞ്ഞിട്ടും തുടര്‍ച്ചയായി രണ്ടു ദിവസവും കുട്ടി ഇത് അനുസരിച്ചില്ല. സ്‌കൂളിനു തൊട്ടപ്പുറത്താണു കുട്ടിയുടെ വീട്.
അടുത്ത ദിവസം മാതാപിതാക്കളില്‍ ആരെയെങ്കിലുമായി എത്തണമെന്നു കുട്ടിയോടു പറഞ്ഞു. പിറ്റേന്നു മുത്തച്‌ഛനാണു വന്നത്. വന്നപാടെ താന്‍ രാഷ്‌ട്രീയക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തച്‌ഛനോടു സംസാരിക്കേണ്ടതില്ലെന്നും അച്‌ഛനോ അമ്മയോ വരട്ടെയെന്നും അന്നു പറഞ്ഞു. `നിന്നെ ഒരു പാഠം പഠിപ്പിക്കും എന്നു പറഞ്ഞാണ് അന്ന് അദ്ദേഹം മടങ്ങിയത്. ഇതിനു ശേഷം സ്‌കൂളിനു നേരെ ഒരു കാരണം നോക്കിനടക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയുടെ മുത്തച്‌ഛനും ചൈല്‍ഡ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന ബന്ധുവുമാണു കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്നു കഥ മെനഞ്ഞുണ്ടാക്കിയത്. അമ്മ പോലും ഈ നാടകം അറിഞ്ഞിട്ടില്ലെന്നാണു താന്‍ കരുതുന്നത്. 25 വര്‍ഷമായി സ്‌കൂള്‍ നടത്തുന്ന തനിക്ക് അത്തരമൊരു ശിക്ഷാരീതിയെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. റോഡില്‍ നിന്നു നോക്കിയാല്‍ പട്ടിക്കൂട് കാണാം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണവുമായി അഞ്ചെട്ട് അമ്മമാരെങ്കിലും 11.30നും 12.30നും മധ്യേ എത്തും.
ഇവരാരും മുറ്റത്തെ പട്ടിക്കൂട്ടിലെ കുട്ടിയെ കണ്ടിട്ടില്ല. ഇന്റര്‍വെല്‍ സമയത്തു മുറ്റത്തെ പടി ഇറങ്ങിയാണു മറ്റു കുട്ടികളും ടോയ്‌ലറ്റില്‍ പോകുന്നത്. ഇവരും കുട്ടിയെ പട്ടിക്കൂട്ടില്‍ കണ്ടില്ല. നാലു മണിക്കൂര്‍ കുട്ടിയെ പട്ടിക്കൂട്ടിലിട്ടുവെന്ന കള്ളക്കഥയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. സ്‌കൂളിലെ മറ്റൊരു കുട്ടിയുടെയും മൊഴിയെടുക്കാതെ നടത്തിയ ഈ ശിക്ഷ എന്തിനായിരുന്നുവെന്നും അവര്‍ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























