ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പങ്കുവെച്ച സെൽഫി വീഡിയോ താൽക്കാലികമായി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കംചെയ്തിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ പിഴവാണ് ഇതെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച മെറ്റ വക്താവ്, വീഡിയോ അബദ്ധത്തിൽ നീക്കംചെയ്യപ്പെട്ടതാണെന്നും പിഴവ് കണ്ടെത്തിയ ഉടൻ അത് വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കിയതായും അറിയിച്ചു. "ഉള്ളടക്കം പിഴവിനെ തുടർന്നാണ് നീക്കംചെയ്യപ്പെട്ടത്. പിന്നീട് അത് പുനഃസ്ഥാപിച്ചു," എന്നായിരുന്നു മെറ്റയുടെ ഔദ്യോഗിക പ്രതികരണം.
അതേസമയം, സംഭവത്തെ ഗൗരവമായാണ് കേന്ദ്ര സർക്കാർ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറാണ് കാരണമെന്ന് കമ്പനി വിശദീകരിച്ചെങ്കിലും, വിഷയത്തിൽ വിശദീകരണം തേടി കേന്ദ്ര സർക്കാർ മെറ്റയുടെ ആഗോള മേധാവികൾക്ക് സമൻസ് അയച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ എങ്ങനെ നീക്കംചെയ്യപ്പെട്ടു, അതിന് പിന്നിലെ സാങ്കേതിക കാരണം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് നിർദേശം. സംഭവത്തെ സർക്കാർ "അത്യന്തം ഗൗരവമുള്ള വിഷയമായി" കാണുന്നതായും ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായിരുന്ന സാഹചര്യത്തിലായിരുന്നു വീഡിയോ സന്ദേശം.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളോട് നേരിട്ട് സംസാരിക്കുകയും സമാധാനപരമായ സമീപനം സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്ന സന്ദേശമാണ് പ്രധാനമന്ത്രി വീഡിയോയിലൂടെ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha




















