അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകലെ തടയാൻ കർമ്മപദ്ധതികൾ: ഇടുക്കി ജില്ലയിലേക്ക് സംസ്ഥാനത്തിന്റെ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിന് കർശനമായ നടപടികൾ ആരംഭിച്ചു

ജില്ലയിൽ വ്യാപകമായിട്ടുള്ള വിവിധതരം ലഹരിപദാർത്ഥങ്ങളുടെ ഉൽപാദനവും വിപണനവും ഉപയോഗവും നിർമ്മാർജ്ജനം ചെയ്യുന്നതിന് വിവിധ കർമ്മ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി സംസ്ഥാന എക്‌സൈസ് ഇടുക്കി ഡപ്യൂട്ടി കമ്മീഷണറുടെ ചുമതല വഹിക്കുന്ന അസി. കമ്മീഷണർ ജി. പ്രതീപ്. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി മീഡിയാ വെൽഫെയർ സൊസൈറ്റി നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം അടിമായിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി നിർമ്മാർജനത്തിന്റെ ഭാഗമായി സമാന ചിന്താഗതിയുള്ള ഇതര വകുപ്പുകളെയും സംഘടനകളെയും സഹകരിപ്പിച്ചു കൊണ്ട് വിപുലമായ ക്യാമ്പയിൽ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. കൂടാതെ ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം ത്വരിതപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപറ്റിയുള്ള ലഹരിപദാർത്ഥങ്ങളുടെ കൈമാറ്റങ്ങൾക്ക് കർശനമായി തടയിടും. ജില്ലയിലേക്ക് സംസ്ഥാനത്തിന്റെ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നുകളുടെ ലഭ്യത തടയുന്നതിനും കർശനമായ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഈസ്റ്റേൺ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൽ മിഷേൽ ലബ്രോയി അധ്യക്ഷത വഹിച്ചു. ഇടുക്കി മീഡിയാ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ബിജു ലോട്ടസ്, എക്‌സൈസ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. ജീസൺ, സൊസൈറ്റി ജനറൽ സെക്രട്ടറി പി.എ. അബ്ദുൾ സത്താർ, ട്രഷറാർ ജോസ് ആര്യ, വൈസ് പ്രസിഡന്റ് എം.റ്റി. ഷാജി, സെക്രട്ടറി ഷാനവാസ് കാരിമറ്റം, സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ആർ. ശാലിനി, വിദ്യാർത്ഥി പ്രതിനിധി ദിൽന ഫെർവിൻ നാനാക്ക് എന്നിവർ പ്രസംഗിച്ചു. വിമുക്തി പദ്ധതി നോഡൽ ഓഫീസർ പി.എച്ച്. ഉമ്മർ ക്ലാസുകൾ നയിച്ചു. ഡോക്യുമെന്ററികളുടെ പ്രദർശനങ്ങൾ, ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങളുടെ ഫഌഷ്‌മോബ് എന്നിവയും നടന്നു. ലഹരിവിരുദ്ധദിന പ്രതിജ്ഞ ലഹരി വിരുദ്ധ ക്ലബ്ബ് കോ-ഓർഡിനേറ്റർ ടി.എ. അഖിൽകുമാർ ചൊല്ലിക്കൊടുത്തു. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്നും നടത്തിയ ക്വാസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
https://www.facebook.com/Malayalivartha


























