കള്ളപ്പണം; സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ പകുതിയും ശൂന്യമെന്ന് എസ് ഐ ടി

ജനീവയിലെ എച്ച്.എസ്.ബി. സി. ബാങ്കില്‍ നിന്ന് ലഭിച്ച ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ പകുതിയോളം ശൂന്യമാണെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.). സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ് ഐടി ഇക്കാര്യം പറയുന്നത്. സര്‍ക്കാറിന് ലഭിച്ച പട്ടികയിലെ 122 പേരുകള്‍ ഇരട്ടിപ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തെ കള്ളപ്പണനിക്ഷേപം തടയുന്നതിന് വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള കരാറുകള്‍ പുനഃപ്പരിശോധിക്കണമെന്നും എസ്.ഐ.ടി. ശുപാര്‍ശ ചെയ്തു.
627 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയിലും എസ്.ഐ.ടി.ക്കും നല്‍കിയത്. ഇതില്‍ 350 പേരുകള്‍ ഇന്ത്യയില്‍ താമസിക്കുന്നവരും ബാക്കിയുള്ളവര്‍ പ്രവാസി ഇന്ത്യക്കാരുമാണ്. പ്രവാസികള്‍ക്കെതിരെ ആദായനികുതി പ്രകാരം നടപടിയെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ താമസക്കാരായ 350 പേര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടപടികള്‍ ആലോചിക്കുന്നതിനിടെയാണ് എസ്. ഐ.ടി.യുടെ പ്രാഥമിക കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.
വിദേശത്തുള്ള കള്ളപ്പണം തിരികെക്കൊണ്ടുവരുന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ടില്‍, ഇരട്ടനികുതി ഒഴിവാക്കല്‍ കരാറും നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിന് വിവിധ രാജ്യങ്ങളുമായി ഒപ്പിട്ട കരാറുകളും പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച്.എസ്.ബി.സി.യിലെ 289 അക്കൗണ്ടുകളില്‍ തുകയൊന്നും തന്നെ കാണിച്ചിട്ടില്ലെന്ന് സര്‍ക്കാറിനെ എസ്. ഐ.ടി. അറിയിച്ചിട്ടുണ്ട്. പേരുകള്‍ മാത്രമാണ് കൈമാറിയിരിക്കുന്നത്. അക്കൗണ്ടുകള്‍ എന്ന് തുടങ്ങിയെന്നോ പണമിടപാടിന്റെ വിവരങ്ങളോ ലഭിച്ചിരുന്നില്ല. നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസ്സം ഇതായിരുന്നുവെന്നും എസ്.ഐ.ടി. ചൂണ്ടിക്കാട്ടുന്നു.
പട്ടികയിലെ 150 പേരുടെ വസതിയിലും മറ്റും തിരച്ചില്‍ നടത്തിയ എസ്.ഐ.ടി. അവര്‍ക്കെതിരെ നടപടികളൊന്നും തന്നെയെടുത്തില്ല. സുപ്രീംകോടതി നിര്‍ദേശപ്രകാരം അടുത്ത കൊല്ലം മാര്‍ച്ച് 15ന് മുമ്പ് ഈ അക്കൗണ്ടുകളുടെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇത് കണക്കിലെടുത്ത് 300ഓളം കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























