ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം
ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ സാംസ്കാരിക നായകന്മാർ.
അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. നിരവധി കോടതി വിധികള്‍ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് രഹസ്യ അജണ്ട നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്ബോഴാണ് മലയാളത്തില്‍ തൊഴില്‍ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തില്‍ നിരാഹാരം സമരം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രേമവും കേരള സര്‍ക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമിത് ഷായുടേത് സംഘപരിവാര്‍ അജണ്ടയാണ്. ഹിന്ദി അജണ്ട പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ബിജെപി ചില ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു കെ.മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസിന്‍റേതു ത്രിഭാഷാ നയമാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഗാന്ധിജി കാണാത്ത സ്വപ്നമാണ് അമിത് ഷാ പറഞ്ഞുനടക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഹിന്ദി പഠിക്കുന്നതു കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്കു ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണു പറയുന്നതെന്നും വി.ടി.ബൽറാം എംഎൽഎ സമൂഹമാധ്യമത്തിൽ കളിയാക്കി. വിത്തെടുത്തു കുത്തിത്തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്ന് ബൽറാം ചോദിച്ചു.
അതേസമയം അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ ആശയത്തിനു പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ‘ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ഭാഷയായ ഹിന്ദിയിലൂടെ നമുക്ക് ഐക്യം ശക്തിപ്പെടുത്താം’ എന്ന് ഗവർണർ ട്വീറ്റ് ചെയ്തു. തൊഴിലിൽ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗവർണറുടെ ട്വീറ്റിനു താഴെ ഒട്ടേറെപ്പേർ വിയോജിപ്പ് രേഖപ്പെടുത്തി.
രാജ്യത്തെ ഐക്യപ്പെടുത്തുന്നതില്‍ ഹിന്ദിക്ക് നിര്‍ണായ പങ്കുണ്ടെന്നും ഹിന്ദി ഏക ഭാഷയായി നിശ്ചയിക്കണമെന്നും 'ഹിന്ദി ദിവസ്' ചടങ്ങില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പലകോണുകളിൽ നിന്നും എതിർപ്പിന് കാരണമാകുകയാണ്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ വേണമെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യത്ത് കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അതിന് കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha