അയോധ്യയിലെ അഞ്ചേക്കറിൽ മുഴങ്ങുന്നത് 'അബ്ദുൽ കലാം '; അയോധ്യയില്‍ അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പള്ളിക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് ; അബ്ദുല്‍ കലാമിന്റെ പേരിടണമെന്ന് നിര്‍ദേശം
സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ തുടര്‍ന്ന് അയോധ്യയില്‍ അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പള്ളിക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്നാണ് വിഎച്ച്‌പിയുടെ നിർദ്ദേശം. ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോട് വിഎച്ച്‌പി ഈ ആവശ്യം ഉന്നയിച്ചു.
വിദേശിയായ ബാബര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ല. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വളരെയേറെ സംഭാവനകള്‍ നല്‍കിയ നല്ല മുസ്ലിങ്ങള്‍ നിരവധിയുണ്ട്. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പുതുതായി നിര്‍മ്മിക്കുന്ന പള്ളിക്ക് ഇവരില്‍ ആരുടെയെങ്കിലും പേരിടണമെന്ന് വിഎച്ച്‌പി വക്താവ് ശരദ് ശര്‍മ്മ ആവശ്യപ്പെട്ടു.
എന്നാൽ പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്ന് കേസിലെ പരാതിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഭരണാധികാരിയെയോ, അദ്ദേഹത്തിന്റെ ജനകീയതയെയോ ആശ്രയിച്ചല്ല മസ്ജിദ് നിലകൊള്ളുന്നത്. മോസ്‌ക് പണിയുന്നതിന് അനുവദിക്കുന്ന സ്ഥലം സ്വീകരിക്കമോ വേണ്ടയോ എന്നതാണ് നിലവില്‍ സമവായം ഉണ്ടാകേണ്ട ആദ്യ വിഷയമെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.
മസ്ജിദ് നിര്‍മ്മാണത്തിന് അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതിനെച്ചൊല്ലി മുസ്ലിം ംഘടനകളില്‍ രണ്ടഭിപ്രായമാണ് ഉള്ളത്. ഇതേത്തുടര്‍ന്ന് ഭൂമി സ്വീകരിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സുന്നി വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കുകയാണ്. എന്തുതന്നെയായാലും രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദത്തോടെ തന്നെ തുടര്‍ന്നും താമസിക്കും. രാജ്യത്തെ സമാധാനം തകര്‍ക്കുന്ന ാെരു നടപടിയും അനുവദിക്കാനാവില്ലെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ട്രസ്റ്റില്‍ അമിത് ഷാ അംഗമാകണമെന്നും വിഎച്ച്‌പി വക്താവ് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കാമെന്നും സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭൂമിയുടെ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് സാധിച്ചില്ല. അതേസമയം അയോധ്യയില്‍തന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനും സുപ്രീംകോടതി ഉത്തരവായി. ഈ ഭൂമിയില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ അനുവാദവും നല്‍കി. ഇതിനായി മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ബാബ്റി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് സുപ്രീംകോടതി ഈ ചരിത്ര വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിവിധി നിലനില്‍ക്കുന്നതല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരണത്തിന് പുറമേ, തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റില്‍ കേസിലെ പ്രധാന കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുപുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha