ഐ ഐ ടി വിദ്യാർത്ഥിനിയുടെ ആത്മഹത്യ;ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും
മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ക്യാമ്പസ് വിട്ടുപോകരുതെന്ന് അധ്യാപകന് ക്രൈംബ്രാഞ്ച് നിർദേശം നൽകി. ക്യാമ്പസിനുള്ളിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം, കേസിൽ ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരേ തങ്ങളുടെ കൈവശമുള്ള തെളിവ് കുടുംബം അന്വേഷണ സംഘത്തിന് കൈമാറി. ഫാത്തിമയുടെ ആത്മഹത്യ കുറിപ്പ് ഒളിപ്പിക്കുകയായിരുന്നെന്നും പോലീസും മദ്രാസ് ഐഐടി അധികൃതരും ഒത്തുകളിക്കുകയാണെന്നുമാണ് പിതാവിന്‍റെ ആരോപണം. 'ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ലെന്നും ആത്മഹത്യ നടന്ന മുറി സീല്‍ ചെയ്യാന്‍ പോലീസ് തയാറായില്ലെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞിരുന്നു. അധ്യാപകൻ സുദര്‍ശന്‍ പത്മനാഭന്‍ മോശക്കാരനാണെന്ന് മകള്‍ പറഞ്ഞിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ഐഐടി വിദ്യാർത്ഥിനിയുടെ മരണം ചർച്ചയായതിനു പിന്നാലെയാണ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നത്.
അതിനിടെ ഫാത്തിമയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തികൊണ്ട് മദ്രാസ് ഐ ഐ ടി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.തങ്ങളുടെ വിദ്യാർത്ഥി ആയിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ കാമ്പസിലെ വിദ്യാർത്ഥികളും അധ്യാപകരും അങ്ങേയറ്റം ദുഃഖിതരാണെന്നാണ് വാർത്താക്കുറിപ്പിലുള്ളത്.
നിയമപ്രകാരം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ഐഐടി മദ്രാസ് പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ ഐഐടി മദ്രാസ് മാനേജ്മെന്‍റ് വ്യക്തമാക്കി. എന്നാലും പോലീസ് അന്വേഷണം അവസാനിക്കുന്നതിനു മുമ്പു തന്നെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും സോഷ്യൽമീഡിയ ട്രോളിംഗും മാധ്യമങ്ങളുടെ വിചാരണയും അവരുടെ കുടുംബങ്ങളെ പോലും നിരാശപ്പെടുത്തുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് മദ്രാസ് ഐ ഐ ടി. നിലവാരം, സമഗ്രത, ന്യായബോധം എന്നിവയ്ക്ക് പേരു കേട്ട ഫാക്കൽറ്റിയാണ് സ്ഥാപനത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുടുംബത്തിന്‍റെ പ്രതീക്ഷ. ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി വിശദമായി പരിശോധിക്കുകയാണ്. ഗ്യാലക്സി നോട്ടില്‍ 28 ദിവസത്തെ സംഭവങ്ങള്‍ സംഭവങ്ങള്‍ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കെതിരെ തെളിവില്ലെന്ന് പറയുമ്പോഴും ഇത് നിര്‍ണായക തെളിവാകുമെന്നാണ് കുടുംബത്തിന്‍റെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha