രാജ്കുമാര്‍ ചൗഹാന്‍ ബി.ജെ.പി വിട്ടു; കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനം; സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്നായിരുന്നു വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം
കോൺഗ്രസിൽ നിന്നും ഒരിക്കൽ ബിജെപിയിൽ ചേർന്നയാളാണ് രാജ് കുമാർ ചൗഹാൻ .ഇപ്പോൾ ഇതാ വീണ്ടും കോൺഗ്രസിലേക്ക് പോയി ബിജെ പിയ്ക്ക് തിരിച്ചടിയായിരിക്കുന്നു ഈ നേതാവ്. നിയമസഭ തെരഞ്ഞെടുപ്പിന് മാസം പോലും തികച്ചില്ലാതിരിക്കെ മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തലവേദനയായിരിക്കുകയാണ് ബി.ജെ.പിക്ക്. നേരത്തെ നാല് തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാജ്കുമാര്‍ ചൗഹാനാണ് ബുധനാഴ്ച ബി.ജെ.പി വിട്ടത്.
കോണ്‍ഗ്രസിന്റെ പ്രമുഖ ദളിത് മുഖമായിരുന്ന രാജ്കുമാര്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. താന്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുമെന്ന് എ.എന്‍.ഐയോട് രാജ്കുമാര്‍ ചൗഹാന്‍ പറഞ്ഞിരുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു..
കഴിഞ്ഞആഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ രാജ്കുമാര്‍ ചൗഹാന്‍ സന്ദര്‍ശിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് തന്റെ മടങ്ങിവരവെന്ന് രാജ്കുമാര്‍ ചൗഹാന്‍ പറഞ്ഞു
ഞാന്‍ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. എന്നെ മന്ത്രിയാക്കിയത് സോണിയാ ഗാന്ധിയാണ്. എന്റെ രാഷ്ട്രീയ ജീവിതം അവര്‍ തന്നതാണ്. അവരോട് പറ്റില്ല എന്ന് പറയാന്‍ എനിക്ക് കഴിയില്ല. അവരെ കാണാന്‍ പോവുന്നതിന് മുമ്പ് തന്നെ ബി.ജെ.പിയോട് ഞാന്‍ പറഞ്ഞിരുന്നു എന്നെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന്. സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നു” രാജ്കുമാര്‍ ചൗഹാന്‍ പറഞ്ഞു
രാജ്കുമാര്‍ ചൗഹാന് മുമ്പെ മുന്‍ മന്ത്രിയായ അരവിന്ദര്‍ സിങ് ലവ്‌ലിയും മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്തും ബി.ജെ.പി വിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അരവിന്ദര്‍ സിങ് ലവ്‌ലിയെയും രാജ്കുമാര്‍ ചൗഹാനെയും ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായാണ് പരിഗണിച്ചിരുന്നത്.
അതിനിടെ മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചന്ദ്ര പ്രഭാഷ് ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണറെ സന്ദര്‍ശിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ബോധ്യപ്പെട്ടതാണെന്ന് ചന്ദ്ര പ്രഭാഷ് ശേഖര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെ അധികാരത്തിലെത്തിയവര്‍ രാജിവെച്ച് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha