ഭീകരർക്കെതിരെയുള്ള യുദ്ധം തുടരണം; പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്നത് തുടർന്നാൽ ഉറച്ച നടപടി എടുക്കേണ്ടി വരും; പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്ത്

പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്ത് രംഗത്ത്. പാകിസ്ഥാൻ ഭീകരരെ സഹായിക്കുന്നുവെന്നും, താലിബാനെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുകയാണെന്നും ജനറൽ ബിപിൻ റാവത്ത് ആരോപിച്ചു. ഭീകരർക്കെതിരെയുള്ള യുദ്ധം തുടരണമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ഭീകരവാദം സ്പോൺസർ ചെയ്യപ്പെടുന്നതാണെന്ന് ആരോപിച്ചു. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് ബിപിൻ റാവത്ത്.
തീവ്രവാദ സംഘടനകൾ പിന്തുണ നൽകുന്ന പാകിസ്താനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത് ആവശ്യപ്പെട്ടു. 9/11 വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം. ആഗോളതല പോരാട്ടം തീവ്രവാദത്തിന് അന്ത്യം കുറിക്കും. അതിനായി തീവ്രവാദ സംഘടനകളെയും അവർക്ക് സഹായം നൽകുന്നവരെയും ഒറ്റപ്പെടുത്തണമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
തീവ്രവാദികൾക്ക് ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനിൽക്കും. നിഴൽയുദ്ധത്തിനായി അവർ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങൾ നിർമിച്ചു നൽകുകയും ആവശ്യത്തിന് പണം നൽകുകയും ചെയ്യും. ഇത് തുടരുന്നതിനാലാണ് തീവ്രവാദത്തെ നിയന്ത്രിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം അതിെൻറ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രതലത്തിൽ അവരെ ഒറ്റപ്പെടുത്തണമെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























