കേന്ദ്ര സര്‍ക്കാരിന് ആശ്വാസം; പൗരത്വ നിയമത്തിനോ എന്‍.പി.ആറിനോ സ്റ്റേ നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു; പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ നടപടി. പൗരത്വ നിയമത്തിനോ എന്‍.പി.ആറിനോ സ്റ്റേ നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെയും, രാജ്യത്തെ മറ്റിടങ്ങളിലെയും പ്രശ്നങ്ങള്‍ വേറെയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാല്‍ അസമിലെ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. ത്രിപുരയില്‍ നിന്ന് വന്ന ഹര്‍ജികളും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. 80 ഹര്‍ജികള്‍ക്ക് കൂടി മറുപടി നല്‍കാനുണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് വാദം കേട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ 140 ഹര്‍ജിക്കാരാണ് നിലവിലുള്ളത്. സ്റ്റേ വേണമെന്ന് ആവശ്യപ്പെടുന്നില്ല, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ നിര്‍ദേശിച്ചു.
പൗരത്വ നിയമത്തില്‍ തിങ്ങിനിറഞ്ഞ മുറിയിലാണ് ഹിയറിംഗ് നടന്നത്. ഫയല്‍ ചെയ്ത 140ഓളം ഹര്‍ജികളില്‍ 60 എണ്ണം മാത്രമാണ് യൂണിയന് നല്‍കിയിട്ടുള്ളതെന്ന് അറ്റോണി ജനറല്‍ വേണുഗോപാല്‍ പറഞ്ഞു. വിഷയം ഭരണഘടനാ ബെഞ്ച് കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പൗരത്വം അനുവദിക്കുന്ന നടപടി കേസ് കോടതി പരിഗണിക്കുന്ന രണ്ട്, മൂന്ന് മാസം നീട്ടിവെയ്ക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു.
ആക്ടിന് കീഴിലുള്ള നടപടിക്രമങ്ങള്‍ നീട്ടിവെയ്ക്കണമെന്ന് സിബല്‍ പറഞ്ഞെങ്കിലും ഇത് സിഎഎ സ്റ്റേ ചെയ്യുന്നതിന് തുല്യമാകുമെന്ന് അറ്റോണി ജനറല്‍ വാദിച്ചു.
'എന്‍പിആറിന് ഏതെങ്കിലും വ്യക്തി സംശയത്തിന്റെ നിഴലില്‍ വന്നാല്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്, ഇതാണ് ആശങ്കയ്ക്ക് കാരണം. ഇത് ന്യൂനപക്ഷത്തിന്റെ മാത്രമല്ല ഭൂരിപക്ഷത്തിന്റെയും ആശങ്കയാണ്', സീനിയര്‍ അഡ്വക്കേറ്റ് കെവി വിശ്വനാഥന്‍ പറഞ്ഞു.
കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന പ്രതീക്ഷയാണ് ഭരണഘടനാ ബഞ്ചുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലൂടെ കോടതി തരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ദേദഗതിയില്‍ വാദം കേള്‍ക്കുന്നതിനായി രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കോടതിയില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha