ആസാദി മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്; പ്രസ്താവന കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ ആസാദി മുദ്രാവാക്യം ഉപയോഗിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരണ സമ്മേളനത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ലെന്നും പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ഇത് അംഗീകരിക്കാനാവില്ലെന്നും യോഗി ആദിത്യനാഥ് കാണ്‍പൂരില്‍ പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നുമാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.
നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രീം കോടതി.
അഞ്ച് ആഴ്ചയ്ക്ക് ശേഷം കേസ് കേള്‍ക്കും. അതിന് മുന്‍പായി സ്റ്റേ നല്‍കാനാവില്ല. നാലാഴ്ചയ്ക്കുള്ളില്‍ എന്തൊക്കെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നുവോ അതെല്ലാം സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും എന്ന നിലപാട് കൂടി ഉത്തരവില്‍ രേഖപ്പെടുത്തിക്കൂടെ എന്ന് അഭിഭാഷകരില്‍ ഒരാള്‍ചോദിച്ചപ്പോള്‍ അങ്ങനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അതാണ് നിയമം എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
അതിനിടെ പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ റാലിയിൽ ദേശീയ പതാകയേന്തിയ നിരവധി പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയതിന് ശേഷം നിരവധി പ്രക്ഷോഭങ്ങള്‍ക്കാണ് മമത ബാനര്‍ജി നേതൃത്വം നല്‍കിയത്. നിരവധി റാലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയിരുന്നു.
‘പൗരത്വ നിയമത്തെ കുറിച്ചും എന്‍.ആര്‍.സിയെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ആരും തൊടില്ല. ഇത് നമ്മുടെ മണ്ണാണ്, ഇവിടെ ഒരാള്‍ക്കും വിഭജനം ഉണ്ടാക്കാനാവില്ല, എന്റെ ഉറപ്പ്’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങള്‍ ഈ നിയമങ്ങളെ ഭയക്കേണ്ടതില്ലെന്നും ബംഗാളിലെ മനുഷ്യരെ ബാധിക്കില്ലെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha