കണ്ണീരല്ല ഭര്‍ത്താവിനോടുള്ള പ്രണയം; പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ സൈനികസേവനത്തിലേക്ക്
പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ സൈനികസേവനത്തിനൊരുങ്ങുന്നു. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമപ്പട്ടികയ്ക്കായി കാത്തിരിക്കുകയാണ് ഇരുപത്തെട്ടുകാരിയായ നികിത കൗള്‍.
2019 ഫെബ്രുവരി 17ന് പുല്‍വാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നികിതയുടെ ഭർത്താവ് മേജർ വിഭൂതി ധൗന്ദിയാൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്. ഇന്ത്യൻ ആർമിയുടെ രാഷ്ട്രീയ റൈഫിൾ സേനാംഗമായിരുന്നു 35കാരനായ വിഭൂതി. ഇദ്ദേഹത്തിനൊപ്പം മറ്റ് മൂന്ന് സൈനികരും അന്ന് വീരമൃത്യു വരിച്ചിരുന്നു.
ഭർത്താവിന്റെ ശരീരമടങ്ങിയ പേടകത്തിന് സമീപം കണ്ണീരടക്കി നിന്ന് ആ കാതുകളിൽ അവസാനമായി തന്റെ പ്രണയം മൊഴിയുകയും, ഫ്ലെയിംഗ് കിസ് നൽകി സല്യൂട്ടോടുകൂടി യാത്രയാക്കുന്ന നികിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ടവരുടെയൊക്കെ ഹൃദയത്തെ നൊമ്പരപ്പെടുത്തിയ ഒരു കാഴ്ച കൂടിയായിരുന്നു അത്. ജയ് ഹിന്ദ് പറഞ്ഞാണ് നികിത ഭര്‍ത്താവിന് അന്തിമയാത്രാമൊഴിയര്‍പ്പിച്ചത്. എന്നാല്‍ കണ്ണീരല്ല ഭര്‍ത്താവിനോടുള്ള പ്രണയം പ്രകടിപ്പിക്കേണ്ടത് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്ന സൈനിക സേവനമെന്ന കര്‍മമേഖല തിരഞ്ഞെടുത്തുകൊണ്ടാണെന്ന് ലോകത്തോട് പറയുകയാണ് നികിതയെന്ന ധീരയുവതി.
ഡെറാഡൂണിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് നികിത. ജീവിതത്തിലെ കയ്‌പേറിയ കാലഘട്ടത്തെ മറികടന്നതിനെ പറ്റി നികിത പറയുന്നത് ഇങ്ങനെ; 'വിഭൂതിയുടെ രക്തസാക്ഷിത്വത്തിന് ആറു മാസത്തിന് ശേഷമാണ് എസ്‌എസ്‌സി പരീക്ഷ എഴുതിയത്. അതായിരുന്നു എനിക്ക് വേദന മറികടക്കാനുള്ള മാർഗം.എസ്‌എസ്‌സി പരീക്ഷയിൽ അഭിമുഖത്തിൽ വിഭൂതിഎന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകുമോ ആ ഒരു വികാരം എനിക്കും അനുഭവപ്പെട്ടു.. ആ സമയത്തെ അദ്ദേഹത്തിന്റെ ഉത്ക്കണ്ഠ, ഭയം ഒക്കെ ഞാനും അനുഭവിച്ചറിയുകയായിരുന്നു.. 'എന്താണ് സംഭവിച്ചതെന്ന് അംഗീകരിക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. വളരെ പുരോഗമന ചിന്താഗതിയുള്ള ആളായിരുന്നു വിഭു.. ഞാൻ അദ്ദേഹത്തെക്കാൾ മികച്ചതാകണമെന്നായിരുന്നു ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ആര്‍മിയിൽ ചേരാൻ തീരുമാനമെടുത്ത സമയത്ത് എന്തെങ്കിലും സംശയമോ ഉത്ക്കണ്ഠയോ ഉണ്ടായാൽ കണ്ണുകളടച്ച് വിഭു ഉണ്ടായിരുന്നുവെങ്കിൽ എന്ത് തീരുമാനമെടുക്കുമായിരുന്നു എന്ന് ചിന്തിക്കും.. സൈന്യത്തിൽ ചേരാനുള്ള തന്റെ തീരുമാനത്തിൽ സുപ്രധാന പങ്ക് വഹിച്ചതും വിഭൂതി തന്നെയായിരുന്നു... സൈനികരുടെ വിധവകൾക്ക് വയസ് ഇളവുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ എല്ലാവരെയും പോലെ കഠിനമേറിയത് തന്നെയാണ്. ' തെരഞ്ഞെടുക്കപ്പെടാൻ താൻ കഠിനമായി പരിശ്രമം തന്നെ നടത്തിയെന്ന് നികിത പറയുന്നു. ഇനി പരിശീലന സമയത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കണം. എല്ലാവരും അഭിമാനിക്കുന്ന, തന്റെ ഭർത്താവ് അഭിമാനിക്കുന്ന ഒരു ആർമി ഉദ്യോഗസ്ഥയാകാണം.. അഭിമുഖത്തിനിടെ വിവാഹം കഴിഞ്ഞ് എത്രകാലമായി എന്ന് ചോദിച്ചിരുന്നു. രണ്ട് വർഷം എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. എന്നാൽ ഒൻപത് മാസം മാത്രമെ നിങ്ങളുടെ വിവാഹ ജീവിതം നീണ്ടു നിന്നുള്ളു എന്നാണ് ഞങ്ങൾ കേട്ടതെന്നായിരുന്നു ഇന്റർവ്യു ബോർഡിന്റെ പ്രതികരണം.. വിഭൂവിന്റെ സാന്നിധ്യം ഇവിടെ ഇല്ലാതായി എന്നു കരുതി ഞങ്ങളുടെ വിവാഹം അവസാനിച്ചു എന്നു പറയാനാകുമോ എന്നായിരുന്നു ഞാൻ മറുപടി നൽകിയത്..എന്നും നികിത പറഞ്ഞവസാനിപ്പിക്കുന്നു.
നിലവിൽ നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മൾട്ടി നാഷണൽ കമ്പനിയിലെ ഉദ്യോഗസ്ഥയാണ് നികിത. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമപ്പട്ടികയ്ക്കായി കാത്തിരിക്കുകയാണ്. അധികം വൈകാതെ തന്നെ ചെന്നൈയിൽ ആർമി ട്രെയിനിംഗിന് പോകുന്നതിനായി ജോലി ഉപേക്ഷിക്കും.
https://www.facebook.com/Malayalivartha