വിദേശികളെകൊണ്ട് 500 തവണ ഇംപോസിഷന്‍ എഴുതിച്ച് പോലീസ്; നടപടി ലോക് ഡൗൺ ലംഘിച്ച് കറങ്ങി നടന്നതിന്

ലോകമെമ്പാടും കൊറോണ വൈറസ് പടരുകയാണ്. രാജ്യത്തു കൊറോണ വ്യാപനം തടയുന്നതിനായി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികൾക്ക് കിടിലൻ ഒരു ശിക്ഷനൽകിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെകൊണ്ട് ഇംപോസിഷന്‍ എഴുതിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധരാജ്യക്കാരായ പത്തുവിദേശികളെയാണ് പൊലീസ് പിടികൂടിയത്. ഇസ്രയേല്‍, ഓസ്‌ട്രേലിയ, മെക്‌സികോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികളെന്ന് പൊലീസ് അറിയിച്ചു.
'ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം'- എന്ന് ഇവരെക്കൊണ്ട് 500 തവണയാണ് പൊലീസ് എഴുതിച്ചത്. മേഖലയില്‍ ഏതാനും വിദേശികള്‍ ഉണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെ പുറത്ത് കറങ്ങി നടക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിദേശികൾ പിടിയിലായത്.
ലോക്ക്ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങി നടന്നത് എന്തിനാണെന്ന പൊലീസിന്റെ ചോദ്യത്തിന് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങള്‍ കരുതിയതെന്നാണ് ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത്തരം ഇളവ് നല്‍കുന്നത് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവര്‍ക്കാണെന്ന് പൊലീസ് ഇവരെ പറഞ്ഞുമനസ്സിലാക്കി. തുടര്‍ന്ന് നിയമംലംഘിച്ചതിന്റെ ശിക്ഷയായി അഞ്ഞൂറുതവണ ക്ഷമാപണം എഴുതാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























