ജമ്മു കശ്മീരില്‍ നിന്നും ഭീകരവാദത്തെ വേരൊടെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സുരക്ഷാ സേന.. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു; ഷോപിയാന്‍ ജില്ലയിലെ ധാച്ചോ പ്രദേശത്ത് ഉള്ള തീവ്രവാദ കേന്ദ്രമാണ് തകർത്തത്

ജമ്മു കശ്മീരില്‍ നിന്നും ഭീകരവാദത്തെ വേരൊടെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സുരക്ഷാ സേന. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു. ഷോപിയാന്‍ ജില്ലയിലെ ധാച്ചോ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ഒളിത്താവളത്തില്‍ നിന്നും ആയുധങ്ങളും നിയമവിരുദ്ധ രേഖകളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് യുബിജിഎല്‍ ഗ്രനേഡുകള്‍, മൂന്ന് ഗ്രനേഡുകള്‍, എകെ 47 തോക്ക്, എകെ 47 മാഗസീന്‍, 20 എകെ 47 വെടിയുണ്ടകള്‍, ഐസിഒഎം റേഡിയോ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ദിവസം ഷോപിയാനിലെ സുഗൂ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പും ഒമ്പത് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിന്റെ പ്രധാന പ്രദേശമായ ശ്രീനഗര്‍ ഭീകരമുക്തമാക്കിയതായി ഐജി വിജയ് കുമാര്‍ അറിയിച്ചിരുന്നു. ശ്രീനഗറിലെ ഹിറ്റ്‌ലിസ്റ്റിലുള്ള അവസാന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്..ഇനി ശ്രീനഗര്‍ സ്വദേശികളായ ഒരു ഭീകരനും കശ്മീരില്‍ ജീവനോടെയില്ലെന്ന് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റണ്‍ബിര്‍ഗാവിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
ശ്രീനഗര്‍ സ്വദേശിയായ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഇഷ്ഫാഖ് റാഷിദ്, ഇയാളുടെ സഹായിയായ ആയിജ് ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ശ്രീനഗറിലെ സൊസേയ്ത്ത് ഗ്രാമവാസിയാണ് ഇഷ്ഫാഖ് റാഷിദ്. 2018 ലാണ് പ്രദേശത്തെ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായി റാഷിദിനെ സംഘടന നിയമിച്ചത്. അന്നു മുതല്‍ പ്രദേശത്ത് ഇയാൾ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
അതേസമയം, റണ്‍ബിര്‍ഗാവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ശ്രീനഗര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. പോലീസും 29 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇതിന് പിന്നാലെയാണ് ഷോപിയാനില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഭീകര താവളം സുരക്ഷാ സേന തകര്‍ത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. വരും ദിവസങ്ങളിലും ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























