തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്‌സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ആറ് വര്‍ഷം മുന്‍പ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കേസാണിത്.
2020 ജൂണ്‍ 19നാണ് ജയരാജിനെയും ബെനിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാത്താന്‍കുളം പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും മരണപ്പെടുകയായിരുന്നു.
സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ഉള്‍പ്പെടെയുള്ള കഠിനമായ ശാരീരിക പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സിബിസിഐഡിയില്‍ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, ഒരു ഇന്‍സ്‌പെക്ടര്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുള്‍പ്പെടെ പത്ത് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. അച്ഛനും മകനുമെതിരെയുള്ള പൊലീസ് ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു.
സ്‌റ്റേഷനിലുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി. അച്ഛനും മകനും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടുവെന്നും സ്‌റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി സാത്താന്‍കുളം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു.
https://www.facebook.com/Malayalivartha
























