എൻഐഎയുടെ അടുത്ത നീക്കം; രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ, ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവം
കേരളത്തിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങളുടെ സൂചനയെ പറ്റി അന്താരാഷ്ട തലത്തിൽ വരെ അതിശക്തമായ പഠന റിപ്പോർട്ടുകൾ ഉയരുമ്പോൾ നിഷ്ക്രിയരായി ഇരിക്കുന്ന സംസ്ഥാന ഇന്റലിജൻസ് വകുപ്പും ഭീകര വിരുദ്ധ സ്‌കോഡുമെല്ലാം പിരിച്ചുവിടുന്നതാവും നല്ലത് എന്നാണ് പരക്കെയുള്ള ആക്ഷേപം .സംസ്ഥാനത്തു ആദ്യമായി അന്താരഷ്ട്ര തലത്തിൽ ഫണ്ട് ശേഖരണത്തിനായി ബംഗാൾ വഴി നുഴഞ്ഞു കയറിയ അഞ്ചു ഭീകരരിൽ മൂന്നെണ്ണത്തിനെ പിടികൂടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ഇത്തരമൊരു വിവരം സംസ്ഥാന പോലീസിനെ അറിയിച്ചത് പോലും .അത്രയ്ക്കും ഗൗരവമേറിയ കേസിൽ പൊടുന്നനെയുള്ള ഓപ്പറേഷന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നും ആളെക്കൂട്ടാൻ തിടുക്കം കാണിക്കാതെ സംസ്ഥാന പോലീസിന്റെ സഹായം തേടുകയായിരുന്നു. തമിഴ്നാട്ടിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായി അൽഖായിദ യുടെയും ഐ എസിന്റെയും സംഘടനകളെ പിന്തുണയ്ക്കുകയും അവയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പുകൾ സജ്ജീവമാണ് എന്നാണ് വ്യക്തമാകുന്നത് .
ദക്ഷിണേന്ധ്യൻ സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിലും മറ്റും നുഴഞ്ഞുകയറ്റം നടത്തുന്നവർ അനേകമുണ്ട് എന്നതിനെ ആസ്‍പദമാക്കിയാണ് അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നത് .സൈബർ സഹായം അനിവാര്യമാണെന്നിരിക്കെ .ഭീകര വാദ പ്രവർത്തനങ്ങൾ നടത്താനായി ഇവർ ഉപയോഗിക്കുന്ന ഗ്രൂപ്പുകളും മറ്റും നിരീക്ഷിച്ചു വരികയാണ് .അന്വേഷണ കാര്യങ്ങൾ കൂടുതൽ രഹസ്യമായി വയ്ക്കുന്നതിനാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടില്ല .അതേസമയം എറണാകുളത്ത് അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലായതു വിരൽ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയിലേക്ക്.
കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എൻഐഎയുടെ ഡൽഹി ഓഫിസാണു കൊച്ചി, ബംഗാൾ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എൻഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവർ അൽഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം.ഇത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിക്ക് കടുത്ത അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത് .സംസ്ഥാനത്തു അടിയന്തിരമായി പ്രവർത്തിപ്പിക്കേണ്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങൾക്കു മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്ക്വാഡ്.
എന്നാൽ മാസങ്ങളായി തലവനില്ല എന്നതും പ്രവർത്തനരഹിതമാണ് എന്നതും കേരളത്തിനെ അപമാനത്തിന്റെ പടുകുഴിയിൽ എത്തിച്ചിരിക്കുകയാണ് . ഇതിനു പുറമേ ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ കസേരകളിലും ആളില്ല.മലയാളികൾ ഉൾപ്പെടുന്ന പ്രവർത്തനമാണെങ്കിൽ ഫോൺ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബർ ഡോം ബന്ധപ്പെട്ടവർക്കു വിവരം കൈമാറും. എന്നാൽ ബംഗാളിയിൽ നടത്തുന്ന ആശയ വിനിമയം സൈബർ ഡോമിനും കണ്ടെത്താൻ കഴിഞ്ഞില്ല.
രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ മാസങ്ങളായുണ്ട് . ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എത്തിക്കൽ ഹാക്കർമാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പാകിസ്ഥാനിലെ ഭീകരസംഘടനയുടെ ഗ്രൂപ്പുകളെ പറ്റിയുള്ള വിശദമായ അന്വേഷണം ഐ ബി നടത്തിവരികയാണ് .ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും ഗ്രൂപ്പുകളിൽ സജീവമായി രേഖപെടുത്തിയിട്ടുള്ളതായും സൂചനകൾ ലഭ്യമായിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത് .കേരളത്തിലെ സൈബർ സെല്ലിനെക്കൂടി വിശ്വാസത്തിലെടുക്കാൻ ഇതുവരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല .സംസ്ഥാന പോലീസിന്റെ കാര്യക്ഷമതയിൽ സംശയം ഉള്ളതിനാൽ തന്നെയാണ് ഇവരെ അന്വേഷണവുമായി സഹകരിപ്പിക്കുന്നതിൽ വിയോജിപ്പുള്ളത് .കാര്യഗൗരവം കണക്കിലെടുത്തു കൊണ്ടെങ്കിലും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ വകയുള്ളു .
https://www.facebook.com/Malayalivartha