രാഹുല്‍ ഗാന്ധിയെ പൊലീസ് തള്ളി താഴെയിട്ടു; ഹാത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ഡല്‍ഹി-നോയിഡ ഹൈവേയില്‍ വച്ച് പൊലീസ് തടഞ്ഞു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തര്‍ക്കത്തിനിടെ ഉത്തര്‍പ്രദേശ് പൊലീസ് തള്ളി താഴെയിട്ടു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിനായി ഹാത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും ഡല്‍ഹി-നോയിഡ ഹൈവേയില്‍ വച്ച് പൊലീസ് തടയുകയായിരുന്നു.
തുടര്‍ന്ന് വലിയ സമ്മേളനങ്ങള്‍ക്കുള്ള നിരോധനം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 'ഞാന്‍ ഇവിടെ സമാധാനത്തോടെ നില്‍ക്കുകയാണ്. ഞാന്‍ ഒറ്റക്ക് പോകാം. ഞാന്‍ ഇവിടെ നിന്ന് ഹാത്രാസിലേക്ക് ഒറ്റയ്ക്ക് നടന്ന് പോകാം,' രാഹുല്‍ ഗാന്ധി പൊലീസിനോട് പറഞ്ഞു. പൊലീസിനെ ചെറുക്കാന്‍ ഉള്ള ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് എം.പിയെ തള്ളിയിടുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഘര്‍ഷത്തിനിടെ 50 വയസുകാരനായ രാഹുല്‍ ഗാന്ധി നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എഴുനേല്‍ക്കാന്‍ സഹായിച്ചു.
തന്നെയും തള്ളിയിട്ടതായും നിലത്തേക്ക് എറിയാന്‍ ശ്രമിച്ചതായും പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.
'നിങ്ങള്‍ എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്? അറസ്റ്റിന് അടിസ്ഥാനമെന്താണ്? ഞാന്‍ എന്ത് നിയമമാണ് ലംഘിച്ചത്,' രാഹുല്‍ ഗാന്ധി പൊലീസുമായുള്ള ചൂടേറിയ തര്‍ക്കത്തിനിടെ ചോദിച്ചു, ഔദ്യോഗിക ഉത്തരവുകള്‍ ലംഘിച്ചതിന് 'സെക്ഷന്‍ 188' നിയമ പ്രകാരമാണ് അറസ്റ്റ് എന്ന് പൊലീസ് മറുപടി നല്‍കി.
എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കാല് നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നും ഏകദേശം 170 കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്. രാഹുലിനെയും പ്രിയങ്കയെയും തടയുക എന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുപി എഡിജിപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha