ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത എന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കി; ഈ നേട്ടത്തിൽ വിജയക്കൊടി പാറിച്ച വ്യക്തികളിൽ ഒരാൾ ഒരു മലയാളി

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത എന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ് . ഈ സ്വപ്നം അടൽ ടണലിലൂടെയാണ് ഇന്ത്യ യാഥാർഥ്യമാക്കിയത് . ഇന്ത്യയുടെ ഈ നേട്ടത്തിൽ വിജയക്കൊടി പാറിച്ച വ്യക്തികളിൽ ഒരാൾ ഒരു മലയാളിയാണ് എന്നതോർക്കുമ്പോൾ കേരളത്തിനും അഭിമാനം . ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ.പി.പുരുഷോത്തമൻ. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടല്‍ ടണലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി .തുരങ്കപാത പൂർത്തിയാക്കാൻ വേണ്ടിവന്ന 10 വർഷത്തെ പ്രതിസന്ധികളും ടണലിന്റെ പ്രത്യേകതകളും പുരുഷോത്തമൻ വിവരിക്കുകയുണ്ടായി. ‘സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ, അതായത് 10,000 അടി ഉയരത്തിൽ പർവതം തുരന്ന് 9.02 കിലോമീറ്റർ നീളമുള്ള തുരങ്കപാത. ഇതു തന്നെയാണ് അടൽ ടണലിനെ വ്യത്യസ്തമാക്കുന്നതും. ഇത്രയും ഉയരത്തിൽ ലോകത്തെ ഏറ്റവും നീളം കൂടിയതും കഠിനമായതുമായ ടണലാണിത്. ഇന്നു ലഭ്യമായ എല്ലാ ആധുനിക സുരക്ഷ, സവിശേഷതകളും ഉൾക്കൊള്ളിച്ചായിരുന്നു ഹിമാലയത്തിലെ പിർ പഞ്ജൽ റേഞ്ചിൽ തുരങ്കം പൂർത്തിയാക്കിയത്’.
അതീവ ദുർഘടമായിട്ടായിരുന്നു തുരങ്കപാതകളുടെ നിർമാണ വേള കടന്നു പോയത് . ഭൂമിശാസ്ത്രപരമായുള്ള പൊതുധാരണകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണു തുടങ്ങുന്നതെങ്കിലും തൊട്ടുമുന്നിൽ എപ്പോഴായാലും അപകടം ഉണ്ടാകും എന്ന സ്ഥിതിയാണ് . എത്രയൊക്കെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാലും, ഭൂമി തുരന്നുള്ള പ്രവർത്തിയായതിനാൽ പ്രകൃതിദുരന്തങ്ങൾ പല രൂപത്തിൽ വരുമെന്ന സ്ഥിതിയാണ് ഉള്ളത്. ജീവൻ തന്നെയും നഷ്ടപ്പെട്ടേക്കാം. മണ്ണൊലിപ്പും മണ്ണിടിച്ചിലും മുതൽ പാറ പൊട്ടിത്തെറിക്കൽ വരെയുള്ള തടസ്സങ്ങൾ പലതവണ വഴിമുടക്കി. അവയെയെല്ലാം വകഞ്ഞുമാറ്റിയാണു സങ്കീർണദൗത്യം പൂർത്തിയാക്കി മുന്നേറിയത് .
ഇതൊരാളുടെ നേട്ടമല്ല എന്നദ്ദേഹം പറയുന്നു. വലിയൊരു കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ മണാലിയെ ലഹൗൾ– സ്പിതിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം എന്നതും പ്രധാനം . ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കും ലേയിലേക്കും എത്താനുള്ള മാർഗം കൂടിയാണു ഇതിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്. രണ്ടു വശത്തുനിന്നും ഒരേ സമയമായിരുന്നു തുരങ്കത്തിന്റെ ജോലി തുടങ്ങിയത്. രണ്ടു ഭാഗങ്ങളെ സൗത്ത് പോർട്ടൽ, നോർത്ത് പോർട്ടൽ എന്നാണു പറയുന്നത്. മഞ്ഞുവീഴ്ചയിൽ യാത്ര സാധ്യമല്ലാത്തതിനാൽ ശൈത്യകാലത്തു റോത്തങ് ചുരം അടച്ചിടും. അതിനാൽ നോർത്ത് പോർട്ടലിൽ മാസങ്ങളോളം പണിയെടുക്കാനാകില്ല എന്ന അവസ്ഥ വരും.
കാലാവസ്ഥ പ്രതിസന്ധി സൃഷ്‌ടിച്ചതിനാൽ നാലിലൊരു ഭാഗം മാത്രമേ നോർത്ത് പോർട്ടലിൽനിന്നു ചെയ്യാനായുള്ളൂ. ടണലിലേക്കുള്ള മാർഗത്തിൽ അൻപതോളം ഹിമപാത പ്രദേശങ്ങളുമുണ്ടായിരുന്നു. ഇത്രയധികം ഉയരത്തിൽ തുടർച്ചയായി ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതു കണക്കിലെടുത്താണു ഷിഫ്റ്റും തൊഴിലാളികളെ യും നിശ്ചയിച്ചിരുന്നത്. തുരങ്കത്തിന്റെ പണിതുടങ്ങിയ സമയത്തു നോർത്ത്, സൗത്ത് പോർട്ടലുകളിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. നോർത്ത് പോർട്ടലിലേക്കു പോകാൻ കഴിയാത്തതിനാൽ സൗത്തിൽ ജോലി തുടങ്ങുകയും ചെയ്തു . നോർത്തിൽ ആറുമാസം മാത്രമേ ജോലി നടക്കൂ എന്ന സ്ഥിതി . റോഡ് ഗതാഗതം മുടങ്ങുന്നതിനാൽ മഞ്ഞുവീഴ്ചയ്ക്കു മുമ്പ് ജോലിക്കാരെ പുറത്തേക്കു കൊണ്ടുവരണം. മൈനസ് 30 ഡിഗ്രി വരെയാകും തണുപ്പ്. എന്നു കരുതി തളർന്നിരിക്കാനൊന്നും ടീം ഒരുക്കമല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു . തണുപ്പേറുമ്പോൾ കോൺക്രീറ്റിങ് സുഗമമാവില്ല എന്നതുൾപ്പെടെ അനേകം പ്രതിബന്ധങ്ങളെ അതിജീവിച്ചു. 2010ൽ ആണു തുരങ്കനിർമാണം ആരംഭിച്ചത്. ആറു വർഷത്തിനകം തീർക്കാനായിരുന്നു പദ്ധതി. പക്ഷേ തുടങ്ങിയപ്പോഴാണു പ്രതിസന്ധിയുടെ വലുപ്പം മനസ്സിലായത്. തുരങ്കപാതയുടെ മുകളിലൂടെ നദിയൊഴുകുന്നുണ്ട്. 1.87 കിലോമീറ്റർ അകത്തെത്തി സ്ഫോടനം നടത്തിയപ്പോൾ അപ്രതീക്ഷിതമായി വലിയതോതിൽ മണ്ണ് കുത്തിയൊലിച്ചൊഴുകി. മണ്ണ് ദുർബലമായതിനാലാണു തുരങ്കമുഖത്തേക്കു കുത്തിയൊലിച്ചു വരുന്നത്. ഇരുപത്തിയഞ്ചോളം പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. മുൻകരുതൽ സ്വീകരിച്ചതിനാലും ഭാഗ്യം കൊണ്ടും ആർക്കും അപകടമൊന്നും സംഭവിച്ചില്ല എന്നദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ ഉച്ചഭക്ഷണ സമയത്തു തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ആരും സ്ഥലത്തില്ലാതിരുന്നതിനാൽ മാത്രമാണ് ആളപായം ഒഴിവായത്.ഇത്തരം കഠിന സാഹചര്യങ്ങളിൽ തുരങ്കപദ്ധതി വേണ്ടെന്നു വയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha






















