പെട്രോളിന് നൂറ്..എന്നാൽ പാലിനും വേണം നൂറ്; ക്ഷീരകർഷകർ

കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഒന്നു മുതല്‍ പാല്‍ ഒരു ലിറ്ററിന് നൂറുരുപയാക്കി ഉയര്‍ത്തുമെന്ന് ക്ഷീരകർഷകർ വെല്ലുവിളിച്ചിരിക്കുകയാണ്.
പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതോടെ ഗതാഗത ചെലവ് കുത്തനെ ഉയര്‍ന്നു. കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചെലവ് തുടങ്ങിയവയും വര്‍ധിച്ചു. ഇതാണ് പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും ക്ഷീരകർഷകർ പറയുന്നു.
നിലവില്‍ ലിറ്ററിന് 50 രൂപക്കാണ് പാല്‍ വില്‍ക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇരട്ടിവിലയാക്കും. കര്‍ഷകര്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും ഭാരതീയ കിസാന്‍ യൂനിയന്‍ ജില്ല തലവന്‍ മാല്‍കിത് സിങ് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം. പാലിന്റെ വില വര്‍ധിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന് അറിയാം. എന്നാല്‍ തീരുമാനത്തില്‍നിന്ന് കര്‍ഷകര്‍ പിന്നോട്ട് പോകില്ല. വില ഇരട്ടിയാക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ തീരുമാനത്തെ എതിര്‍ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയര്‍ത്തുമെന്നും സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും വന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും പൊതുജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് മോദി സർക്കാരും കോർപറേറ്റുകളും. ഇന്നും രാജ്യത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർദ്ധിപ്പിച്ചത്. നാളെ നേരം പുലരുമ്പോൾ എത്ര പൈസ കൂട്ടണം എന്ന ചർച്ച നടക്കുകയായിരിക്കും ഈ വേളയിൽ.
പെട്രോളും ഡീസലും ചരക്കു, സേവന നികുതിയുടെ പരിധിയിൽ കൊണ്ട് വന്ന് വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി പരിധിയിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനും നൽകിക്കഴിഞ്ഞു.
പെട്രോളിന് ജി.എസ്.ടി വന്നാൽ വില കുറയുമോ..? കുറഞ്ഞാൽ തന്നെ എത്ര വരെ കുറയും..? പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിലാക്കുക പ്രായോഗികമാണോ..? ഇങ്ങനെയുള്ള ചോദ്യങ്ങൾ സംസ്ഥാന സർക്കാരിന് ആശങ്ക ഉണ്ടാക്കുന്നവയാണ്. കാരണം കേരളത്തിന്റെ ആകെ വരുമാനത്തിന്റെ മുപ്പത് ശതമാനത്തോളം ഇന്ധനത്തിൽ നിന്നുള്ള നികുതിയാണ്. അതുകൊണ്ട് തന്നെയാണ് പുതിയ നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കുന്നതും.
അതേസമയം കര്‍ഷക സംഘടനകളുടെ തീരുമാനത്തെ സമൂഹമാധ്യമങ്ങള്‍ സ്വാഗതം ചെയ്തു. ഇതോടെ 'ഫസ്റ്റ് മാര്‍ച്ച് സെ ദൂത് 100 ലിറ്റര്‍' (മാര്‍ച്ച് ഒന്നുമുതല്‍ പാലിന് 100 രൂപ) ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലെത്തി. കേന്ദ്ര സര്‍ക്കാറിനെ നേരിടുന്നതിന് കര്‍ഷകരുടെ മികച്ച നീക്കത്തിന്റെ ഭാഗമാണിതെന്നായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha























