യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു; ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യുദ്ധം

മുൻ കേന്ദ്രമന്തി യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ തൃണമൂൽ ഭവനിലെത്തിയാണ് മുൻ ബിജെപി നേതാവ് തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തത്. ഡെറിക് ഒ ബ്രയൻ, സുദീപ് ബന്ദോപാധ്യയ, സുബ്രത മുഖർജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യശ്വന്തിനെ പോലെയൊരാൾ പാർട്ടിയുടെ ഭാഗമാകുന്നിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി പ്രതികരിച്ചു. അംഗത്വമെടുക്കുന്നതിന് മുമ്പ് യശ്വന്ത് സിൻഹ മമതയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയുള്ള യുദ്ധമാണെന്ന് അംഗത്വമെടുത്തശേഷം സിൻഹ പ്രതികരിച്ചു.
1998 മുതല്‍ 2002-വരെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും, 2002 ജൂലൈ മുതല്‍ 2004 മേയ് വരെ അതേ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു സിൻഹ. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതലാണ് സിൻഹയും ബിജെപിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. 2018ൽ ബിജെപി വിട്ടു.
1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിൻഹ. 24 വർഷത്തെ സർവ്വീസിന് ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 1984ൽ ജനതാപാർട്ടി അംഗത്വമെടുത്തു 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി അതേ വർഷം രാജ്യസഭയിലുമെത്തി. 1989-ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായി. 1996ലാണ് യശ്വന്ത് സിൻഹ ജനതാദള്‍ വിട്ട് ബിജെപിയിലെത്തിയത്.
https://www.facebook.com/Malayalivartha























