രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ്... ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്‍ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രിയായ ആനന്ദ് സ്വരൂപ് ശുക്ലയാണ് ആവശ്യം ഉന്നയിച്ചത്....
ഇന്ത്യയിൽ ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മന്ത്രി. ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്‍ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ലയുടേതാണ് വിവാദമായ ആവശ്യം.
ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കാനാവശ്യപ്പെട്ട ബാല്ലിയ ജില്ലാ മജിസ്ട്രേറ്റിന്‍റെ നടപടിക്ക് പിന്നാലെയാണ് ആനന്ദ് സ്വരൂപ് ശുക്ല ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. മനുഷ്യത്വത്തിന് നിരക്കാത്തതും പൈശാചികവുമായ സമ്പ്രദായമാണ് ബുര്‍ഖയെന്നാണ് ശുക്ല വിലയിരുത്തുന്നത്.
മുസ്ലിം വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുര്‍ഖ. മുസ്ലിം രാജ്യങ്ങളടക്കം ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല ആവശ്യപ്പെട്ടത്.
മോസ്കുകളില്‍ നിന്നുള്ള ബാങ്കുവിളി ശബ്ദം ശല്യമുണ്ടാക്കുന്നത് പഠനത്തെ മാത്രമല്ലെന്നും യോഗ ചെയ്യുമ്പോഴും ധ്യാനിക്കുമ്പോഴും ആരാധനകള്‍ നടക്കുമ്പോഴും ശല്യമുണ്ടാക്കുന്നുണ്ടെന്നും ശുക്ല പറഞ്ഞു. ഓരോ ദിവസവും അഞ്ച് നേരമാണ് നമാസ് ചെയ്യുന്നത്.
പള്ളി പണിയുന്നത് സംബന്ധിച്ച അറിയിപ്പുകളും ധനശേഖരണത്തിനായുള്ള അറിയിപ്പുകളും മോസ്കില്‍ നിന്ന് ദിവസം മുഴുവന്‍ വരുന്നുണ്ട്. ബല്ലിയ മേഖലയിലെ ജനങ്ങള്‍ വലിയ അളവിലാണ് ശബ്ദ മലിനീകരണത്തിന് ഇരയാവുന്നത്.
ഇത് കുട്ടികളുടേയും പ്രായമായവരുടേയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും ശുക്ല കുറ്റപ്പെടുത്തി. മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെ മനുഷ്യ ശബ്ദം മാത്രം മതിയെന്നും അലഹബാദ് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha