ബുർഖ ധരിക്കുന്നത് പൈശാചികമായ സമ്പ്രദായം; വിലക്കണമെന്ന ആവശ്യവുമായി യുപി മന്ത്രി, സമൂഹത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൊണ്ട് വരണം,
ബുര്‍ഖ ധരിക്കുന്നതില്‍ നിന്ന് മുസ്ലിം വനിതകളെ സ്വതന്ത്രരാക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മുത്തലാഖ് പോലെ പൈശാചികമായ ഒരു സമ്പ്രദായമാണ് ബുര്‍ഖ ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്നും ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്‍ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ സ്വരൂപ് ശുക്ല ആവശ്യപ്പെട്ടു.
"മുസ്ലിം വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ നടപടിയാണ് ബുര്‍ഖ. മുസ്ലിം രാജ്യങ്ങളടക്കം ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല. അവര്‍ അതില്‍ നിന്ന് മുക്തി നേടുന്ന ഒരു കാലം വരും." സ്വരൂപ് ശുക്ല പറഞ്ഞു.
സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ചുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളില്‍ ഉള്ള സ്ത്രീകള്‍ക്കും എന്ത് ധരിക്കണമെന്നുള്ള സ്വാതന്ത്ര്യം വേണം. അവരില്‍ ഏതെങ്കിലും ഒരു വസ്ത്രം സമ്പ്രദായത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. മതനേതൃത്വം സമൂഹത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരണമെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു.
എന്നാൽ, സമീപത്തെ പള്ളിയില്‍നിന്ന് അഞ്ചുനേരം ബാങ്കുവിളിക്കുന്നത് യോഗ, ധ്യാനം, പൂജ, സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നതായും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു. പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു.
"ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങള്‍ അറിയിക്കുന്നത്. പള്ളി നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നത് സംബന്ധിച്ചും ഉയര്‍ന്ന ശബ്ദത്തില്‍ ഇതിലൂടെ പറയുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാര്‍ കടുത്ത ശബ്ദ മലിനീകരണം നേരിടേണ്ടി വരുന്നു"- എന്നും മന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha