ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു.... ഒരു ഭീകരനെ വധിച്ചു... ജാഗ്രതയോടെ കശ്മീർ താഴ്വര...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ഭീകരർ. ഷോപിയാനിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ ആളപായമില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇമാംസാഹിബ് മേഖലയിൽ വാഹന പരിശോധനയ്ക്കായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് നേരെയാണ് ഒട്ടും പ്രതീക്ഷിക്കാതെയുള്ള വെടിവെയ്പ്പ് സംഭവിച്ചത്. വെടിയുതിർത്ത ശേഷം ഭീകരർ പെട്ടന്ന് തന്നെ കടന്നു കളയുകയായിരുന്നു. വെടിയുതിർത്ത് ഭീകരർക്കായുളള തെരച്ചിൽ സുരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത വളരെ ശക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം, പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബ് പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരനെ വകവെരുത്തിയത്. അമൃത് സറിലെ അന്താരാഷ്ട്ര ബോർഡറിലാണ് സംഭവം നടന്നത്.
പാകിസ്ഥാൻ ഭീകരൻ രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറി എന്ന രഹസ്യ വിവരം സുരക്ഷാ സേനയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. തുടർന്ന് പോലീസും സേനയും നടത്തിയ അന്വേഷണത്തിൽ ഭീകരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ ആ സമയത്ത് സൈന്യത്തിന് നേരെ ഇയാൾ വെടി വയ്ക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ പ്രതിരോധ ചെറുത്തു നിൽപ്പിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്ത് നിന്നും നിരവധി ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു. 22 കിലോഗ്രാം ഹെറോയിനും, 2 എകെ 47 ഉം, 4 മാഗസിൻ വെടിയുണ്ടകളും, പാക് സിം കാർഡുള്ള ഒരു മൊബൈൽ ഫോണും, 210 പാകിസ്താൻ രൂപയുമാണ് കണ്ടെത്തിയിട്ടുള്ളത്.
അന്വേഷണത്തിൽ ഇന്ത്യയിലുള്ള രണ്ട് ഭീകരരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഗുർദാസ്പൂർ സ്വദേശികളായ ഇവർ നിലവിൽ ബെൽജിയത്തിലാണ്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദ്ദേശ പ്രകാരം ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ചൈനയും. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും സൈനിക തല ചർച്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 11ാം വട്ട ചർച്ചയാണ് നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിംഗ്‌സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളിൽ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്.
ഇവിടെ നിന്നുമുള്ള സൈനിക പിന്മാറ്റമാകും 11ാം വട്ട സൈനിക തല കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. ചർച്ചയിൽ ബാക്കിയുള്ള മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും അന്തിമ ധാരണയിലെത്തുമെന്നും സൂചനയുണ്ട്.
ലഡാക്കിൽ പൂർണ്ണമായും സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും, ചൈനയും വീണ്ടും ചർച്ച നടത്തുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തു വിട്ടിരുന്നു. പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചർച്ചയിലെ പ്രധാന വിഷയം. ധാരണ പ്രകാരം പാംഗോംഗ് തടാക മേഖയിലെ സൈനിക പിന്മാറ്റം നിലവിൽ പൂർത്തിയായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























