വാക്‌സിന്റെ ലഭ്യതക്കുറവ് ഗുരുതരമായി കാണണം ; വാക്സിന്‍ വിതരണം ഒരു ഉത്സവമല്ല; ‘വാക്‌സിന്‍ ഉത്സവ’മായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

രാജ്യത്ത് വാക്‌സിന്റെ ഉത്സവം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. എന്നാൽ വാക്‌സിന്റെ ലഭ്യതക്കുറവ് ഗുരുതരമായി കാണണമെന്നും വാക്സിന്‍ വിതരണം ഒരു ഉത്സവമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ ‘ടീകാ ഉത്സവ്’അഥവാ ‘വാക്‌സിന്‍ ഉത്സവ’മായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍. വാക്‌സിന്‍ ഉത്സവമായി ആചരിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെ യോഗ്യരായ പരമാവധി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
രാജ്യത്തിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ന്യായീകരിക്കാവുന്നതല്ല. നമ്മുടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നതിനിടയിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി തുടരുന്നത് ശരിയായ നടപടിയല്ല എന്നദ്ദേഹം വിലയിരുത്തി .
വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ പറഞ്ഞു .
കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം വ്യാപനനിരക്ക് പ്രകടമായ ഈ സമയത്ത് മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ചേരുന്നില്ലെന്നും രാഹുല്‍ ചൂണ്ടികാട്ടി.
പക്ഷപാതപരമല്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോല്‍പിക്കുകയാണ് നാം ചെയ്യേണ്ടതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു .
അതേ സമയം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. കൊറോണ വ്യാപനം ചെറുക്കാന്‍ അടിയന്തിര നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം മുതല്‍ ഡല്‍ഹിയില്‍ രാത്രി കല കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ദിനം പ്രതി നടത്തുന്ന പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് . വ്യാഴാഴ്ച മാത്രം ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























