കോവിഡിനെതിരെ ബോധവത്കരണവുമായി കാലൻ; ലൗഡ് സ്പീക്കര്‍ കയ്യിലേന്തി മാസ്ക്കും ധരിച്ച് കാലൻ നഗരത്തിൽ: 'മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ'

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമാണ്. സാമൂഹിക അകലം പാലിക്കലും മാസ്ക്കുകളുടെ ഉപയോഗവും കുറഞ്ഞത് വലിയ രീതിയില്‍ കേസുകള്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ ജനങ്ങളില്‍ കോവിഡ് അവബോധം സൃഷ്ടിക്കാന്‍ വ്യത്യസ്ഥമായ വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മൊറാദബാദിലുള്ള ഒരു കലാകാരന്‍.
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മരണത്തിന്റെ ദേവനായ യമരാജിന്റെ വേഷവുമായി നഗരത്തില്‍ കറങ്ങിയാണ് വ്യത്യസ്ഥമായൊരു ബോധവൽക്കരണം.
പരമ്പരാഗത രീതിയില്‍ കറുത്ത മുണ്ട് ഉടുത്തും, ആടയാഭരണങ്ങള്‍ ധരിച്ചും ടെലിവിഷനിലെ ഭക്തി സീരിയലുകളില്‍ കാണാറുള്ളത് പോലെ ആണ് യമദേവന്റെ വേഷം.
കയ്യില്‍ ഗദയും ഒപ്പം യമദേവന്റെ വാഹനമായ പോത്തും ഉണ്ടായിരുന്നു. ലൗഡ് സ്പീക്കര്‍ കയ്യിലേന്തി മാസ്ക്കും ധരിച്ചാണ് യമദേവന്‍ നഗരത്തിലെത്തിയത്.
മാസ്ക്ക് ധരിക്കാത്തവരെയും, കൂട്ടമായി നില്‍ക്കുന്നവരുടെയും അടുത്ത് എത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ആവശ്യകത അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
കയ്യിലുള്ള ലൗഡ് സ്പീക്കറിന് പുറത്ത് ഹിന്ദിയില്‍ ഒരു സന്ദേശവും എഴുതിയിട്ടുണ്ടായിരുന്നു. 'ഭൂമിയില്‍ വസിക്കുന്നവരേ, എന്റെ ജോലി ഭാരം വര്‍ദ്ധിപ്പിക്കാതിരിക്കൂ. മാസ്ക്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ' എന്നായിരുന്നു വാക്കുകൾ.
'ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിരന്തരം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ മാത്രമേ ഇത് നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. മാസക്ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും വളരെ പ്രധാനമായ കാര്യമാണ്.
നിര്‍ഭാഗ്യവശാല്‍ വലിയ വിഭാഗം ആളുകള്‍ ഇത്തരം നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ . അത്തരക്കാരെ ബോധവത്ക്കരിക്കുകയാണ് ഞാന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്' യമദേവ വേഷം ധരിച്ച കലാകാരന്‍ പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കില്‍ എടുത്ത് ഉത്തര്‍ പ്രദേശിന്റെ പല മേഖലയിലും നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി കടുപ്പിച്ചിട്ടുണ്ട്.
നോയിഡ, അലഹബാദ്, മീററ്റ്,ഗാസിയാബാദ് എന്നീ നഗരങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ ഏപ്രില്‍ 8 മുതല്‍ നടപ്പാക്കിയിരുന്നു. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്.
ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് 1.5 ലക്ഷത്തോളം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിതീകരിച്ചെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷമായി കൂടുകയും. തുടര്‍ച്ചയായി 4ാമത്തെ ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളില്‍ പോകുന്നത്. നാല് ദിവസത്തിനിടെ 6.16 ലക്ഷം ജനങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3335 പേര്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു.
മഹാരാഷ്ട്രിയലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച്ചകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച മഹാരാഷ്ട്രിയല്‍ 58,993 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് മിക്ക സംസ്ഥാനങ്ങളും. ഡല്‍ഹിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ക്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























