മാസ്‌ക് വേണ്ട പൂജ മതി, കൊവിഡിനെ തുരത്താൻ എയർപോർട്ടിൽ പൂജ നടത്തി മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷ താക്കൂർ...
കൊവിഡിനെ വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പ്പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച്ചയായിരുന്നു ഈ സംഭവം അരങ്ങേറിയത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് പോലും ധരിക്കാതെയായിരുന്നു മന്ത്രിയുടെ വിചിത്രമായ ആചാരം. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ സംഘടിപ്പിച്ചത്.
ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടിലാണ് മന്ത്രിയും സംഘവും പൂജയാരംഭിച്ചത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മന്ത്രിയുടെ പൂജ.
പൂജയില്‍ എയര്‍പോര്‍ട്ട് ഡയറക്ടറും മന്ത്രിയുടെ മറ്റ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. മാസ്‌ക് ധരിക്കാതെ പൂജയില്‍ പാടിയും കയ്യടിച്ചും പങ്കെടുക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പൊതുവെ മാസ്‌ക്ക് ധരിക്കാതെയാണ് ഉഷാ താക്കുറിനെ കണാറുള്ളതെന്ന വിമര്‍ശനവും മന്ത്രിക്കെതിരെ ഉയരുന്നുണ്ട്. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ടെന്നും തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
ചാണകം കത്തിച്ചു കൊണ്ട് 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന പ്രസ്താവനയുമായി ഉഷ താക്കുര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ തുരത്തുന്നതിനായി ഗോ കൊറോണ, ഗോ കൊറോണ എന്ന കേന്ദ്ര മന്ത്രി രാംദാസ് ആത്തേവാലെയുടെ പ്രാര്‍ത്ഥനയും അതിന് ശേഷം അദ്ദേഹത്തിന് കൊവിഡ് പിടിപെട്ടതും വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു.
കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,882 കേസുകളാണ് മധ്യപ്രദേശില്‍ രേഖപ്പെടുത്തിയത്. ഇതിനോടകം 4,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ രണ്ട് ദിവസത്തേക്ക് പൂർണമായ ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. ഏപ്രിൽ 4ന് രോഗ വ്യാപനം തടയുന്നതിനായി രാത്രി 8 മണി മുതൽ രാവിലെ 7 മണി വരെ രാത്രി കർഫ്യു ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതലുള്ള രണ്ടു ദിവസത്തെ ലോക്ക്ഡൗൺ തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് അവസാനിക്കുക.
ഇതിനു പുറമെ പലചരക്ക്, പച്ചക്കറി, മരുന്ന് കടകൾ ഒഴികെയുള്ള എല്ലാ കടകളും മാളുകളും മാർക്കറ്റുകളും ഏപ്രിൽ 30 വരെ അടഞ്ഞുകിടക്കും. സിനിമാ തീയറ്ററുകൾ, ക്ലബ്ബുകൾ, ഓഡിറ്റോറിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ, ബ്യൂട്ടി പാർലറുകൾ ഉൾപ്പടെയുള്ളവയും 30 വരെ അടഞ്ഞു കിടക്കും.
വാക്സിന്റെ കുറവ് മൂലം മുംബൈയിലെ സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ തിങ്കളാഴ്ച വരെ പ്രവർത്തിക്കില്ല. സർക്കാർ കേന്ദ്രങ്ങളിൽ മാത്രമാകും വാക്സിൻ നൽകുക. കോവിഡ് വ്യാപനത്തിന്റെ കണ്ണി തകർക്കുന്നതിനായി എടുക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഞായറഴ്ച എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു കൂട്ടിയിട്ടുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്.
രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം സജീവ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി.
https://www.facebook.com/Malayalivartha