കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യത; ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്ന് റിപ്പോർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നത്...

2021 തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ ഇടവപ്പാതിയിൽ സാധാരണ മഴ ആയിരിക്കും രാജ്യത്ത് ലഭിക്കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാൽ കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നത്.
കാലാവസ്ഥ വകുപ്പിന്‍റെ വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആദ്യഘട്ട ദീര്‍ഘകാല പ്രവചനം സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 % ആയിരിക്കും എന്നതാണ്.(ഇന്ത്യയുടെ ദീര്‍ഘകാല ശരാശരി മണ്‍സൂണ്‍ മഴ 88 സെ.മീ ആണ്).
ഇതുകൂടാതെ ഇത്തവണ കാലവര്‍ഷം സാധാരണയിലാകാന്‍ 40% സാധ്യതയും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തില്‍ പറയുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്റാറ്റിസ്റിറ്ക്കല്‍ മോഡല്‍ കൂടാതെ ഡൈനാമിക്കല്‍ മോഡല്‍ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്. ഒപ്പം സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രവചനവും നല്‍കിയിരുന്നു.
മണ്‍സൂണ്‍ മാസങ്ങളില്‍ കാലവര്‍ഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രല്‍ അവസ്ഥയില്‍ തുടരാനും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്. അതേസമയം രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങള്‍ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങള്‍ ഈ പ്രവചനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല.
അതേസമയം രാജ്യത്ത് ഈ വര്‍ഷവും മോശമല്ലാത്ത കാലവര്‍ഷം ലഭിക്കുമെന്നാണ് ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥ-കൃഷി സംബന്ധ പ്രവചന സ്ഥാപനമായ സ്കൈമെറ്റിന്റെ പഠന റിപ്പോര്‍ട്ട് എന്നത്. ആരോഗ്യകരമായ കാലവര്‍ഷമാണ് വരാനിരിക്കുന്നതെന്ന് സ്കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുകയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 880.6 മില്ലി മീറ്ററിന്റെ 103 ശതമാനം മഴയായിരിക്കും ലഭിക്കാന്‍ സാധ്യത.
ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് - കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. തെക്കെ ഇന്ത്യയില്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും മഴ വിനാശം വിതച്ചേക്കാം. മഴ ഏറ്റവും ശക്തമാകുന്ന ജൂണ്‍ - ഓഗസ്റ്റ് കാലയളവിലായിരിക്കും രാജ്യം പ്രളയ ഭീഷണി നേരിടാന്‍ പോകുന്നത്. 2018ലും 2019ലും കേരളത്തില്‍ പ്രളയമുണ്ടായതും ഇതേ കാലയളവിലാണ്. കേരളത്തിന് പുറമെ തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തെ നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha


























