കടൽക്കൊലക്കേസ്; നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകൾ കണ്ട ശേഷം മാത്രമേ കേസ് അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി, കേന്ദ്ര സർക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു

കടൽക്കൊലക്കേസിൽ നടപടികൾ അവസാനിപ്പിക്കണമെങ്കിൽ ഇറ്റലി സർക്കാർ നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി. കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ഇറ്റലി സർക്കാർ നഷ്ട പരിഹാരത്തുക കെട്ടിവയ്ക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട 10 കോടി രൂപയുടെ നഷ്ടപരിഹാരത്തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് ഇറ്റലിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഈ പണം കേന്ദ്ര സർക്കാർ സുപ്രീം കോടതി രജിസ്ട്രിയിൽ നിക്ഷേപിച്ചാൽ മാത്രമേ കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഉത്തരവിടുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് മുമ്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ തുക ഇതുവരെ രജിസ്ട്രിയിൽ നിക്ഷേപിച്ചിട്ടില്ലെന്ന് ഇന്ന് സുപ്രീം കോടതി ജീവനക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
എന്തുകൊണ്ടാണ് തുക രജിസ്ട്രിയിൽ നിക്ഷേപിക്കാത്തതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. തുക നിക്ഷേപിക്കാനുള്ള നടപടികൾ ഇറ്റലി ആരംഭിച്ചുവെന്നും, പണം ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നിക്ഷേപിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
തുടർന്ന് രേഖകൾ കാണിച്ചാലേ കേസ് അവസാനിപ്പിക്കാൻ ഉത്തരവിടുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























