ലോകത്തിലെ ഏറ്റവും കൂടിയ പ്രതിദിന കേസുകൾ ഇന്ത്യയിൽ... ആ നീക്കത്തിന് സാധ്യത.. ലോക്ഡൗൺ..??

ഓരോ ദിവസം കഴിയുമ്പോഴും ചങ്കിടിപ്പോടെയാണ് രാജ്യത്തെ ജനങ്ങൾ കഴിയുന്നത്. അതിനിടെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതും. ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.16 ലക്ഷം പിന്നിട്ടു എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത് സൂചിപ്പിക്കുന്നത്.
ഇതുവരെ ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗബാധയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തിൽ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നേരത്തേ കൊവിഡ് വ്യാപനത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷത്തിനും മുകളിലാവും എന്നാണ് കരുതുന്നത്.
24 മണിക്കൂറിനിടെ 2,102 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാൻ ഒരുങ്ങുകയാണ്. ബുധനാഴ്ച ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ കോവിഡ് കേസുകള്‍ ക്രോഡീകരിച്ചാല്‍ രോഗികളുടെ എണ്ണം 3,15,925 ആകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 184600 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.
ഇതിനു മുന്‍പ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി എട്ടിന് റിപ്പോര്‍ട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയില്‍ ഒരു ലക്ഷം കടന്നത് ഏപ്രില്‍ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വര്‍ധന 6.76 ശതമാനമായിരുന്നു.
അമേരിക്കയില്‍ രോഗബാധ ഒരു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 65 ദിവസമാണ്. 1.58 ശതമാനമായിരുന്നു പ്രതിദിന വര്‍ധന. ഒരു ലക്ഷത്തില്‍ അധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു.
100 ൽ 19 പേർക്കെന്ന വിധമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗബാധ പടരുന്നത്. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം തീവ്രമാകുമ്പോൾ ദിനം പ്രതി വാക്സീൻ, ഓക്സിജൻ പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുകയാണ്.
ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്‍റെ ഉത്പാദന പരിധി കേന്ദ്രം കൂട്ടിയിട്ടുണ്ട്. 38 ലക്ഷം വയലിൽ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയർത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്‍റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുൽപ്പാദന കേന്ദ്രങ്ങൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
19 സംസ്ഥാനങ്ങളിലേക്കായിരിക്കും പുതുതായി ഉത്പാദിപ്പിക്കുന്ന റെംഡിസിവിറിന്‍റെ ഭൂരിഭാഗം പുതിയ ഡോസുകളും എത്തിക്കുക. ഇതിൽ സിംഹഭാഗവും കൊവിഡ് രോഗവ്യാപനം പിടിവിട്ടുയരുന്ന മഹാരാഷ്ട്രയിലേക്ക് എത്തിക്കും.
മഹാരാഷ്ട്രയ്ക്ക് 2,69,200 വയൽ റെംഡിസിവിർ നൽകുമ്പോൾ, ഗുജറാത്തിന് 1,63,500 വയലുകളും, ഉത്തർപ്രദേശിന് 1,22,800 വയലുകളും മധ്യപ്രദേശിന് 92,400 വയലുകളും, ദില്ലിയ്ക്ക് 61,900 ഡോസുകളും നൽകും.
https://www.facebook.com/Malayalivartha



























