ക്ഷമിക്കണം വാക്സിനാണെന്ന് അറിയില്ലായിരുന്നു.... മോഷ്ടിച്ച ബാഗ് തിരിച്ചേൽപ്പിച്ച് മാതൃകാ കള്ളൻ...

പലതരം കള്ളൻമാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ കട്ട മുതൽ മനസ്സലിവ് തോന്നി തിരിച്ചേൽപ്പിക്കുന്ന കള്ളനെ പക്ഷേ അധികമാരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ മോഷ്ടിച്ച ബാഗില്‍ കോവിഡ് വാക്‌സിനാണെന്ന് തിരിച്ചറിഞ്ഞ് മനസുമാറി തിരിച്ചേല്‍പ്പിച്ച് ഒരു കള്ളന്‍ മാതൃകയായി മാറിയിരിക്കുകയാണ്. വാക്‌സിന്‍ അടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച അജ്ഞാതനായ കള്ളന്‍, സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞു കൊണ്ടുള്ള കത്തും ഒപ്പം വെച്ചാണ് തിരികെ നൽകിയത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകളായിരുന്നു ബാഗിലുണ്ടായിരുന്നത്.
ഹരിയാനയിലെ ജിന്ദിലാണ് സംഭവം നടന്നത്. 1,700 ഡോസ് കോവിഡ് വാക്‌സിന്‍ അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ കള്ളന്‍ പിന്നീട് ഈ ബാഗ് തിരിച്ചേല്‍പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന് പുറത്തുള്ള ഒരു ചായക്കടയിലാണ് ഈ ബാഗ് മോഷ്ടാവ് തിരിച്ചേല്‍പിച്ചത്.
ബാഗ് തിരിച്ച് നല്‍കിയതിനൊപ്പം ബാഗിനകത്ത് എന്താണുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്ന് വ്യക്തമാക്കികൊണ്ട് കത്തും ഒപ്പം നല്‍കിയിരുന്നു. കത്തില്‍, തന്റെ ചെയ്തിയില്‍ ക്ഷമ കള്ളന്‍ പറയുന്നുമുണ്ട്. 'ക്ഷമിക്കണം, ഇത് കൊറോണയ്ക്കുള്ള മരുന്നാണെന്ന് എനിക്കറിയില്ലായിരുന്നു,' എന്നായിരുന്നു ഹിന്ദിയില്‍ കത്തില്‍ എഴുതിയിരുന്നത്.
പോലീസിനായി ഭക്ഷണം എത്തിക്കുന്നയാളാണെന്നും പെട്ടെന്ന് മറ്റൊരു ജോലി വന്നതിനാലാണ് ബാഗ് കടയില്‍ ഏല്‍പിക്കുന്നതെന്നുമാണ് മോഷ്ടാവ് കടയിലുള്ളവരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ ഇയാളെ കണ്ടെത്താൻ ശ്രമിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ജിന്ദ് ജനറല്‍ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വാക്‌സിന്‍ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗങ്ങൾ ചേരും. രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. 12 മണിക്ക് ഓകസിജൻ നിർമ്മാണ കമ്പനി മേധാവികളേയും മോദി കാണും.
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശങ്ങൾ വിലയിരുത്തും. .അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 3.3 ലക്ഷമായി. തുടർച്ചയായ മൂന്നാം ദിവസവും മരണം രണ്ടായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകൾ.
അതിനിടെ, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഓക്സിജന്‍ വിതരണം, വാക്സിന്‍ നയം, മരുന്നുകളുടെ വിതരണം, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.
ഓക്സിജന്‍ വിതരണത്തിലേയും വാക്സിനേഷനിലെയും ദേശീയ രൂപരേഖ കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും.വിവിധ ഹൈക്കോടതികള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും എല്ലാ കേസുകളും സുപ്രീംകോടതിക്ക് വിടണമെന്നും കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിനെതിരെ ബാർ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിൽ ലോക്ക്ഡൗണും, നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മെയ് ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി അർദ്ധ രാത്രി വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തണം എന്നവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകൻ ആയ അഡ്വ. വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ സമീപിച്ചത്.
വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികളിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























