ഐ.എസ്.ഐ.എസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്ന് ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം, രണ്ടാമത് ലഭിച്ച ഭീഷണിയിൽ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍, ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു
ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. വധഭീഷണി ലഭിച്ച വിവരം ഗംഭീർ തന്നെയാണ് പുറത്തുവിട്ടത്. ഐഎസ്ഐഎസില്‍ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഗൗതം ഗംഭീര്‍ ഡൽഹി പൊലീസിനെ സമീപിച്ചു.ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്നും ചൊവ്വാഴ്ച്ച രാത്രിയാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്.ഗൗതം ഗംഭീറിന്‍റെ ഡൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ രാജേന്ദ്ര നഗറിലെ വീടിന് ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന്‍ വിശദമാക്കി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു.
ബിജെപി എംപിയായ ഗംഭീർ, കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നിലപാട് പലതവണ പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ്. ‘മുൻപ് ഫോണിൽ നടത്തിയ സംഭാഷണത്തിന്റെ തുടർച്ചയായാണ് പരാതി നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം ഗൗതം ഗംഭീറിന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഇ–മെയിൽ അഡ്രസിൽ ഐഎസ് കശ്മീർ വിഭാഗത്തിന്റെ വധഭീഷണി ലഭിച്ചു.
എംപിയേയും കുടുംബാംഗങ്ങളെയും വധിക്കുമെന്നാണ് അതിലെ ഭീഷണി. ഈ വിഷയം ഗൗരവമായി എടുക്കാനും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളാനും അഭ്യർഥിക്കുന്നു’ഗംഭീറിന്റെ സെക്രട്ടറി ഗൗരവ് അറോറ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഇതിനു മുൻപ് 2019ലും തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് ഗംഭീർ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു രാജ്യാന്തര നമ്പറിൽ നിന്ന് വധഭീഷണി ലഭിച്ചെന്നായിരുന്നു പരാതി.
https://www.facebook.com/Malayalivartha