ചെന്നൈ വെള്ളത്തില്‍ മുങ്ങി, ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു, മരണം 251 ആയി

ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി താഴ്ന്നു. കനത്ത പ്രേമാരിയെ തുടര്‍ന്ന് മരണസംഖ്യ 251 ആയി ഉയര്‍ന്നു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികള്‍ പ്രവഹിക്കുന്നതിനാല്‍ ഹെല്‍പ്പ് ലൈനുകളില്‍ പലതും പ്രതിസന്ധിയിലാണ്. രണ്ടാഴ്ചയായി തുടരുന്ന മഴയില്‍ മരണം 251 ആയി.
ബുധനാഴ്ചയും മഴയ്ക്ക് ശമനമുണ്ടായില്ല. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാറ്റമില്ലാതെ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ചെന്നൈ വിമാനത്താവളം അടച്ചിട്ട പശ്ചാത്തലത്തില്‍ ആരക്കോണത്തെ രാജാലി നേവല്‍ എയര്‍ സ്‌റ്റേഷന്‍ താല്‍ക്കാലിക വിമാനത്താവളമായി പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എയര്‍ ബസ് 320 ഇവിടെ പരീക്ഷണാര്‍ത്ഥം ഇറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചെന്നൈ വിമാനത്താവളം ഒറ്റപ്പെട്ട നിലയിലാണ്. 700 യാത്രക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അഡയാര്‍ നദി കരകവിഞ്ഞൊഴുകുന്നതാണ് വിമാനത്താവളവും അങ്ങോട്ടുള്ള റോഡുകളും വെള്ളത്തിനടിയിലാകാന്‍ കാരണം.
നഗരത്തില്‍ പലയിടത്തും കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴ തുടരുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഫ്‌ലറ്റുകളിലുംമറ്റും മഴവെള്ളം ശേഖരിച്ച് തിളപ്പിച്ചാണ് ആളുകള്‍ കുടിക്കുന്നത്. ബസ്സുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ യാത്രക്കാരില്‍ ചിലര്‍ക്ക് രാത്രിമുഴുവന്‍ ബസ്സില്‍ കഴിയേണ്ടിവന്നു. സാധാരണഗതിയില്‍ കാലവര്‍ഷം കനക്കുമ്പോള്‍ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളാണ് വെള്ളത്തിനടിയിലാവുന്നതെങ്കില്‍ ഇക്കുറി നഗരം മൊത്തം വെള്ളത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























