ഇന്ത്യയുടെ പരമാധികാരത്തിലേയ്ക്ക് എപ്പോഴൊക്കെ ചൈന കടന്നു കയറിയിട്ടുണ്ടോ അപ്പോളെല്ലാം ചൈനയെ അനുകൂലിച്ച് സംസാരിക്കുന്നതില്‍ സിപിഎം നേതാക്കള്‍ യാതൊരു മടിയും കാട്ടിയിട്ടില്ല. മുന്‍പ് സോവിയേറ്റ് യൂണിയനോട് കാണിച്ച അതേ വിധേയത്വമാണിപ്പോള്‍ ചൈനയോടുള്ളത്

ചൈനയ്ക്കു വേണ്ടി ചാരപ്രവൃത്തി നടത്തുന്നുവെന്ന പഴി സിപിഎമ്മിന് പുതുയതല്ല. കുറച്ചു കാലമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നാണത്. എന്നാല്‍ അതൊരു അന്വേഷണത്തിന്റെ രൂപത്തിലെത്തുന്നത് ഇപ്പോളാണെന്നു മാത്രം. ഇന്ത്യയുടെ പരമാധികാരത്തിലേയ്ക്ക് എപ്പോഴൊക്കെ ചൈന കടന്നു കയറിയിട്ടുണ്ടോ അപ്പോളെല്ലാം ചൈനയെ അനുകൂലിച്ച് സംസാരിക്കുന്നതില്‍ സിപിഎം നേതാക്കള്‍ യാതൊരു മടിയും കാട്ടിയിട്ടില്ല. മുന്‍പ് സോവിയേറ്റ് യൂണിയനോട് കാണിച്ച അതേ വിധേയത്വമാണിപ്പോള്‍ ചൈനയോടുള്ളത്. വാര്‍ത്തകള്‍ ചോര്‍ത്തി നല്കുന്നതിന് ചൈനയില്‍ നിന്ന് പണം പറ്റിയെന്നതിന്റെ പേരില്‍ പൂട്ടിയ ന്യൂസ് ക്ലിക് വാര്‍ത്ത പോര്‍ട്ടല്‍ വഴിയും അല്ലാതെയും പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള നേതാക്കള്‍ വന്‍തുക കൈപ്പറ്റിയെന്ന ഇഡി കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണറിയുന്നത്.
ചൈനയ്ക്കെതിരെ സിപിഎം നടത്തുന്നത് ചാര പ്രവര്‍ത്തി എന്നു പറയേണ്ടതില്ല. രഹസ്യമായി ചെയ്യുന്നതാണ് ചാരവൃത്തി. ഇവിടെ ചൈനയ്ക്കായുളള കുഴല്‍ ഊത്ത് പരസ്യമായിട്ടാണ്. ചൈനയെ ഭാരതം വളഞ്ഞിട്ട ആക്രമിക്കുന്നു എന്നതു പറയാന്‍ എസ് രാമചന്ദ്രന്‍ പിള്ളയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാണിച്ച അവേശം പലതവണ കണ്ടതാണ്. യുദ്ധ സമയത്ത് 'ചൈന അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഭൂമി' എന്നു പ്രഖ്യാപിച്ച് ഇഎംഎസിന്റെ അതേ വഴിക്കാണ് പോളിറ്റ്ബ്യൂറോയും പോകുന്നതെന്നാണ് വിലയിരുത്തല്‍. ഇന്‍ഡ്യയ്ക്ക് വന്‍ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ചൈനയുടെ പ്രകോപനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്കുന്നത് രാജ്യത്തിനകത്ത് നിന്നു തന്നെയാണെന്നാണ് കേന്ദ്രഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
ചൈനക്ക് അനുകൂലമായി വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ പ്രകാശ് കാരാട്ടിന്റെ പേരും ഉണ്ട്. മാര്‍ക്സിസ്റ്റു പാര്‍ട്ടി ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തുന്നത് പുതിയ കാര്യമല്ല. . ആദ്യം സോവിയറ്റ് യൂണിയന് വേണ്ടിയായിരുന്നു സി പി എം വീടുവേല ചെയ്തുകൊണ്ടിരുന്നത്. 1942ല്‍ സോവിയറ്റ് യൂണിയനു വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ കഠിനമായി പണിയെടുത്തു എന്നായിരുന്നു ആരോപണം.1962ലും 1967ലും ഭാരതവും ചൈനയുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചൈനയ്ക്കുവേണ്ടിയായിരുന്നു മാര്‍ക്സിസ്റ്റുകാര്‍ ചാരവൃത്തി നടത്തിയത്. അന്നും ചൈനയില്‍ നിന്നും പണം പറ്റിയിരുന്നു. പുതിയ സഹചര്യത്തില്‍ ചൈനയ്ക്കുവേണ്ടി പടപൊരുതാന്‍ ഒരു ശക്തിയെ ഭാരതത്തില്‍ തന്നെ അവര്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ കണ്ടെത്തിയന്നാണ് പുറത്തു വരുന്ന വിവരം.
ചാരവൃത്തി നിയമ വിരുദ്ധമായ കുറ്റകൃത്യമാണ്. അത് വാര്‍ത്താമാധ്യമം ചെയ്താലും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്താലും ബുദ്ധിജീവികള്‍ ചെയ്താലും കുറ്റകൃത്യം തന്നെയാണ്. അവരെ രാജ്യദ്രോഹികളായി കരുതി അവര്‍ക്കു എതിരെ നടപടി സ്വീകരിക്കണം. അതാണ് നിയമ വാഴ്ച അനുശാസിക്കുന്നത്.അതേസമയം,മാധ്യമങ്ങളെ നിശ്ബദമാക്കാനാണ് നീക്കമെങ്കില്‍ അതിനു പിന്നിലുള്ള കാരണം എന്താണെന്ന് രാജ്യത്തിന് അറിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി റെയിഡിനെ കുറിച്ച് പ്രതികരിച്ചു.'സിപിഎമ്മിനെ ലക്ഷ്യം വച്ചല്ല റെയ്ഡ് നടന്നത്. പാര്‍ട്ടി ഓഫിസ് ജീവനക്കാരന്റെ മകനെ അന്വേഷിച്ചാണ് പൊലീസ് എത്തിയത്. അദ്ദേഹം ന്യൂസ് ക്ലിക്കില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനാണ് എത്തിയത്. പൊലീസ് വന്ന് ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തുകൊണ്ടുപോയി. എന്താണ് അവര്‍ അന്വേഷിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല''. യച്ചൂരി പറഞ്ഞു. ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് ഇന്നലെ റെയ്ഡ് നടന്നത്. ഡല്‍ഹിയിലും നോയിഡയിലുമായി 30-ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.
അനധികൃത വിദേശ ഫണ്ടിങ് ഉള്‍പ്പെടെയുള്ള കേസുമായി ബന്ധപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച പരിശോധനയില്‍ ഏഴു മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലാണ് പരിശോധനയെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ റെയ്ഡ് നടത്തിയത്. ന്യൂക്ലിക്കിന് താഴിടുകയും എഡിറ്ററെ അറസ്റ്റു ചെയ്യുകയും ചെയ്‌തെങ്കിലും പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. എങ്കിലും കാരാട്ടിന്റെയും യെച്ചൂരിയുടെയും ഇ മെയിലുകളും ഫോണും പരിശോധിക്കുന്നുണ്ട്. ചൈനയുമായി വഴിവിട്ട ബന്ധമാണ് രണ്ടു പേര്‍ക്കുമുണ്ടായിരുന്നതെന്ന് കേന്ദ്രം ശക്തമായി ഉന്നയിക്കുന്നുണ്ട്.
അതേസമയം,കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴല്‍പ്പണക്കേസുമായി പരസ്പരബന്ധമുണ്ടെന്ന് അനില്‍ അക്കര ആറോപിച്ചിരിക്കുന്നത്.കൊടകര കുഴല്‍പ്പണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിനാണ് മുഖ്യമന്ത്രിയുമായി എം.കെ.കണ്ണന്‍ ചര്‍ച്ചനടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു.കരുവന്നൂര്‍ വിഷയത്തില്‍ ഇന്നലെവരെയില്ലാത്ത ആവേശമാണ് സിപിഎമ്മിന്. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി യോഗങ്ങള്‍ നടത്തുകയാണ്. എന്തിനാണ് ആരോപണവിധേയനായ ആളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി മാത്രമാകില്ല ചര്‍ച്ചയില്‍ പങ്കെടുത്തത്. കരുവന്നൂര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫണ്ടിങ് അല്ല ചര്‍ച്ചയായത്. എങ്ങനെ ഒത്തുതീര്‍പ്പിലെത്താമെന്നതായിരുന്നു ചര്‍ച്ചയെന്ന് അനില്‍ അക്കര ആരോപിച്ചു. കരുവന്നൂരിലെത്തിയ കള്ളപ്പണത്തില്‍ പലതും സിപിഎം നേതാക്കളുടെതാണെന്ന് കസ്റ്റഡിയിലുള്ള സതീഷ് കുമാര്‍ മൊഴി നല്കിയിട്ടുണ്ട്. എന്നാല്‍ സിപിഎം കേന്ദ്രനേതാക്കള്‍ക്ക് ചൈനയില്‍ നിന്നും കിട്ടിയ പണമാണോ അതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കരുവന്നൂരൂം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ പരസ്പര ബന്ധമുണ്ട്. അതുകൊണ്ട് രണ്ടുകേസും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ശ്രമിക്കുകയാണ്. കൊടകര കുഴല്‍പ്പണ കേസിലെ പ്രതി ദീപക് ശങ്കരന്‍ ബിജെപിക്കാരനെന്നു ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ സംഭവത്തിന്റെ അന്വേഷണം യഥാര്‍ഥ പ്രതികളിലേക്കു പോയില്ല. അതിന്റെ കാരണം കൊടകര കേസിലെ പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനല്ലൂര്‍ സഹകരണ ബാങ്കായതിനാലാണ്. കുട്ടനല്ലൂര്‍ ബാങ്കില്‍ വലിയ വായ്പാ കൊള്ളയാണ് നടന്നത്. കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയുടെയും ഭാര്യയുടെയും പേരില്‍ കുട്ടനല്ലൂര്‍ സഹകരണ ബാങ്കില്‍നിന്ന് വ്യാജമായി വായ്പ നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരന്‍ സതീഷ്‌കുമാറാണ് ഈ ഇടപാടിനു പിന്നില്‍. സതീഷ് കുമാര്‍ വെളുപ്പിച്ചത് ചൈനീസ് ചാരപണമാണെന്ന ആരോപണ്ത്തിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്.
കൊടകര കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ഥത്തില്‍ ചെല്ലേണ്ടത് കുട്ടനല്ലൂര്‍ സഹകരണ ബാങ്കിലേക്കാണ്. ഡിവൈഎഫ്‌ഐ നേതാവ് പ്രസിഡന്റായ ബാങ്കില്‍നിന്നാണ് വ്യാജവായ്പ നല്‍കിയിട്ടുള്ളത്. ഇതു കുട്ടനല്ലൂര്‍ ബാങ്കില്‍ കുഴല്‍പ്പണക്കാര്‍ക്ക് വലിയ ബന്ധം ഉണ്ടെന്നതിന്റെ തെളിവാണ്. ഒരു പരിചയവുമില്ലാത്ത ആളിന്റെ ആധാരംവച്ചാണ് പണമെടുത്തത്. കുഴല്‍പ്പണക്കേസില്‍ ശരിയായ അന്വേഷണം നടന്നിരുന്നെങ്കില്‍ ബിജെപി മാത്രമല്ല സിപിഎമ്മും പ്രതിയായേനെ. അതുകൊണ്ടാണ് അന്വേഷണം നിലച്ചത്. കരുവന്നൂര്‍ അന്വേഷണം കുട്ടനല്ലൂര്‍ ബാങ്കിലേക്കും എത്തിയതായാണു വിശ്വാസം. സിപിഎം പ്രതിരോധത്തിലാകുമെന്നതിനാലാണ് കരുവന്നൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെവരെയില്ലാത്ത ആവേശം സിപിഎമ്മിനുള്ളത്.''- അനില്‍ അക്കര ആരോപിച്ചു. ചൈനീസ് ചാരപ്രവൃത്തി അന്വേഷണം ആരംഭിച്ചതോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒതുക്കി തീര്‍ത്ത് അന്വേഷണം അവസാനിപ്പിക്കാന്‍ സിപിഎം കൊണ്ടുപിടിച്ച ശ്രമം നടത്തി കൊണ്ടിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരം.
https://www.facebook.com/Malayalivartha


























