കേന്ദ്രത്തിന്റെ അനുമതിയില്ല..!വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാനാകുന്നില്ല.... ചൈനീസ് പൗരന്മാർക്ക് കേന്ദ്ര സർക്കാർ വിസ അനുവദിക്കാത്തതാണ് ഇതിന് കാരണം...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാനാകുന്നില്ല. ചൈനീസ് പൗരന്മാർക്ക് കേന്ദ്ര സർക്കാർ വിസ അനുവദിക്കാത്തതാണ് ഇതിന് കാരണം. ഷെൻ ഹുവ 15ലെ ജീവനക്കാർക്കാണ് വിസ കിട്ടാത്തത്. ചൈനീസ് പൗരന്മാരാണ് ഇവർ. ഷാങ്ഹായ് പിഎംസിയുടെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്കാണ് വിസ നൽകാത്തത്.
ക്രെയിൻ ഇറക്കാൻ ഇവരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മുന്ദ്രാ തുറമുഖത്തും ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ക്രെയ്ൻ ഇറക്കാൻ തുറമുഖത്ത് തന്നെ വിദഗ്ദ്ധർ ഉണ്ടായിരുന്നതിനാൽ ഈ കാര്യങ്ങൾക്ക് തടസമുണ്ടായില്ല. പക്ഷെ വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കാൻ വിദഗ്ദ്ധരില്ല. അതിനാൽ ഷാങ്ഹായ് പിഎംസിയുടെ മുംബൈയിൽ നിന്നുള്ള ജീവനക്കാരാവും ഇനി വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കുക.
തുറമുഖത്തേക്കുള്ള 3 ക്രെയിനുകളുമായി ചൈനയിലെ സെഡ് എംപിഎസ് കമ്പനിയുടെ കപ്പൽ ഇന്നലെ രാവിലെ 11.10നാണു ബെർത്തിൽ അടുത്തത്. 3 ടഗ് ഷിപ്പുകളുടെ അകമ്പടിയോടെ എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ബെർത്തിൽനിന്നു 10 കിലോമീറ്റർ അകലെ രാവിലെ എട്ടോടെയാണു കപ്പൽ എത്തിയത്. കപ്പലിനു സമീപം 9.42ന് ടഗ് ഷിപ് എത്തി. ഇതിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റന്മാരായ തുഷാർ, സച്ചിൻ എന്നിവർ കപ്പലിൽ കയറി നിയന്ത്രണം ഏറ്റെടുത്തു. 11.10നു കപ്പൽ ബെർത്തിൽ എത്തി. തലസ്ഥാനം കേന്ദ്രമായ വാട്ടർലൈൻ ഷിപ്പിങ് കമ്പനിയിലെ 16 അംഗ യുവസംഘമാണ് കപ്പലിനെ വടങ്ങളുപയോഗിച്ചു ബെർത്തിൽ ബന്ധിച്ചത്. കപ്പലിന്റെ ക്യാപ്റ്റൻ ചൈനയിൽ നിന്നുള്ള സാവോ ഹുയ് യെ വിസിലാണ്. ക്യാപ്റ്റനെയും സംഘത്തെയും മെമന്റോ നൽകി സ്വീകരിച്ചിരുന്നു.
കേരളത്തിന്റെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിന് ഞായറാഴ്ച ഔപചാരിക സ്വീകരണം ഒരുക്കുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞദിവസം വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടു. തുറമുഖത്തേക്കുള്ള മൂന്ന് ക്രെയിനുകളുമായാണ് കപ്പലെത്തിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലിന് കപ്പലിനെ ഔപചാരികമായി സ്വീകരിക്കുന്നതിന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെ പ്രമുഖർ എത്തും.
ഒട്ടേറെ പ്രത്യേകതകളുള്ളതും ദീർഘകാല സ്വപ്നവുമായിരുന്നു വിഴിഞ്ഞം തുറമുഖം. 2015 ഡിസംബറിൽ നിർമ്മാണമാരംഭിച്ച് ഈ വർഷം മാർച്ചിൽ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. നിരവധി തടസങ്ങളും പ്രയാസങ്ങളുമുണ്ടായെങ്കിലും സാധാരണ സംഭവിക്കാറുള്ളതുപോല വലിയ കാലതാമസമില്ലാതെ യാഥാർത്ഥ്യമാകുന്നുവെന്നത് വിഴിഞ്ഞം പദ്ധതിയുടെ പ്രത്യേകതയാണ്. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വരാനാകുമെന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയുമാണ്.
10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽച്ചാൽ എന്നതും സ്വാഭാവിക ആഴവുമെല്ലാം വിഴിഞ്ഞത്തിന്റെ നേട്ടങ്ങളാണ്. തുറമുഖ നിർമ്മാണ പ്രവർത്തനഘട്ടത്തിൽ തന്നെ നിരവധി പേർക്ക് തൊഴിൽ നൽകാനായി. യാഥാർത്ഥ്യമാകുന്നതോടെ പ്രാരംഭഘട്ടത്തിൽ 5,000 തൊഴിൽ സാധ്യതകളാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധമായി വളർന്നുവരുന്ന വിനോദ സഞ്ചാരം, കയറ്റിറക്കുമതി, ഗതാഗതം, വാണിജ്യ വ്യവസായങ്ങൾ ഉൾപ്പെടെ മേഖലകളിൽ പുതിയ തൊഴിൽ, വരുമാന സാധ്യതകളുമുണ്ടാകും. റിങ് റോഡ് അനുബന്ധമായ വികസനവും സാധ്യമാകും. ഇവിടെ കൈകാര്യം ചെയ്യുന്ന ഓരോ കണ്ടെയ്നറിനും ശരാശരി ആറ് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിദഗ്ധ തൊഴിൽ സാധ്യത പരിഗണിച്ച് നൈപുണ്യ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി അന്തിമ ഘട്ടത്തിലുമാണ്
https://www.facebook.com/Malayalivartha



























