നെതന്യാഹു കത്തിക്കും ഗാസയില്‍ നിലവിളി അത് സംഭവിക്കരുതേ

അവസാന ഹമാസിനെയും ചാമ്പലാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ ഗാസയെ ചോരപ്പുഴയും ചാരക്കളവുമാക്കുകയാണ് ഇസ്രയേല്‍ സൈന്യം. രണ്ടര ലക്ഷം ഇസ്രായേല്‍ സൈന്യം പാലസ്തീനു നേരേ ഏതു നിമിഷവും കരയുദ്ധം പ്രഖ്യാപിക്കാം. മൂന്നു വശത്തുനിന്നും ഒരേ നിരയില്‍ ആക്രമണം അഴിച്ചുവിടാനും ഇതേ സമയം വ്യോമാക്രമണത്തിലൂടെ പലസ്തീന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ തരിപ്പണമാക്കാനുമാണ് ഇസ്രയേല്‍ കോപ്പുകൂട്ടുന്നത്.
ഗാസാ സിറ്റിയിലെ അല്‍അഹ്ലി അറബ് ഹോസ്പിറ്റലില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടശേഷവും ഇസ്രയേല്‍ പകയൊടുങ്ങാതെ മുന്നേറുകയാണ്. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. ഇവരെക്കൂടാതെ . തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെയും റഫായിലെയും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളില്‍ 80 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
അതേ സമയം ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് ജിഹാദാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹ ആരോപിച്ചു. ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേലിന്റെ വിശദീകരണം പുറത്തുവരുന്നത്. ഗാസയിലെ ആശുപത്രി ആക്രമിച്ചത് ഇസ്രായേല്‍ അല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഫോടനത്തിന് പിന്നില്‍ ഹമാസ് ഭീകരര്‍ തന്നെയാണെന്നും അവര്‍ക്ക് പറ്റിയ അബദ്ധത്തിന്റെ ഉത്തരവാദിത്വം ഐഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.
ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍, ആയുധ ഡിപ്പോകള്‍, ഭീകരകേന്ദ്രങ്ങള്‍ എന്നിവ മാത്രമാണ് ഐഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് പരാജയപ്പെട്ടതാണ് ഗാസയിലെ ആശുപത്രിയില്‍ പതിച്ചതെന്നും ഇതിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദാണെന്നും നെതന്യാഹു പറയുന്നു. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇസ്രായേലിന്റേതുമായി ബന്ധമില്ലാത്തവയാണെന്നും ഐഡിഎഫ് ഒരിക്കലും ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രായേല്‍വക്താവ് ഡാനിയേല്‍ ഹഗാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിക്കുന്നുണ്ടെങ്കിലും ബഞ്ചമിന്‍ നെതന്യാഹു ഇതൊന്നും പരിഗണിക്കുന്നതേയില്ല. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും യുഎന്‍ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയപ്പോഴും നെതന്യാഹു നിശബ്ദനാണ്. ശാന്തമായി ഉറങ്ങിയ അഞ്ഞൂറിലേറെ ഇസ്രായേല്‍ക്കാരെ മിസൈല്‍ തൊടുത്ത് രാത്രി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഹമാസുകള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും അവരെ ചാമ്പലാക്കാതെ പിന്നോട്ടില്ലെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.
ഇസ്രയേല്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു. അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രായേല്‍ തള്ളിക്കളയുകയും ചെയ്തു. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേല്‍ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനില്‍ നിന്നുള്ള ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈല്‍ വഴിതെറ്റി വീണാണ് ആശുപത്രിയില്‍ സ്‌ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഈ മാസം 7നുശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 3500 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 12,500 പേര്‍ക്കു പരുക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കില്‍മാത്രം 61 പേര്‍ കൊല്ലപ്പെട്ടു. 1250 പേര്‍ക്കു പരുക്കേറ്റു.
ഇതേസമയം തെക്കന്‍ ലബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. വടക്കന്‍ ഗാസയില്‍നിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പലസ്തീന്‍കാര്‍ ഉള്‍പ്പെടെ തങ്ങുന്ന തെക്കന്‍ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസ വിടാനായി അനുമതി തേടി ആയിരക്കണക്കിനു വിദേശികളും റഫാ അതിര്‍ത്തിയിലുണ്ട്. ഇസ്രായേല്‍ അനുമതി ലഭിക്കാതെ ഈജിപ്തിന് ഈ വഴി തുറക്കാനാവില്ല. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ തമ്പടിച്ചിരിക്കുന്ന ഈ മേഖലയില്‍ മുന്നറിയിപ്പില്ലാതെ ഇസ്രായേല്‍ മിസൈല്‍ വര്‍ഷിക്കുമോ എന്ന് ഭയപ്പെടുന്നവരും കുറവല്ല.
അതേ സമയം ഇസ്രായേല്‍ നടത്തിയ സ്ഫോടനങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുറഞ്ഞത് 1200 പേര്‍ മരിച്ചും ജീവനോടെയും കുടുങ്ങി കിടക്കുന്നുണ്ടാകാമെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേലില്‍ 1400 പേര്‍ കൊല്ലപ്പെട്ടതായാണ് വിലയിരുത്തല്‍ അതേസമയം, കുട്ടികളുള്‍പ്പടെ 199 പേരെ ഹമാസ് ഗാസായില്‍ ബന്ദികളാക്കിയിട്ടുണ്ട്. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനും പാലസ്തീനിലുള്ളവര്‍ക്ക് സഹായം എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള അടിയന്തര ദൗത്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിലെത്തിയിട്ടുണ്ടെങ്കിലും ഈ നീക്കം ഇസ്രായേലിനെ സഹായിക്കാന്‍ മാത്രമേ പ്രയോജനപ്പെടു എന്നാണ് അറബ് രാജ്യങ്ങള്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha



























