ഇത് ദേവഭൂമി!! അമ്പലം പൊളിച്ചുമാറ്റിയപ്പോള്‍ കുടുങ്ങിയത് 41 പേര്‍;ആ പ്രഖ്യാപനത്തില്‍ ഞെട്ടി കമ്പനി ഉടമകള്‍,ഉത്തരകാശിയില്‍ തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിയതും ബാബ ബോഗ്‌നാഗിന്റെ ശാപവും തമ്മില്‍ എന്താണ് ബന്ധം,മാപ്പിരന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ഇനി അവര്‍ പുറത്തേയ്ക്ക്

കഴിഞ്ഞ 14 ദിവസമായി ഇന്ത്യ മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളുടെ സുരക്ഷിതമായ തിരച്ചുവരവിന് വേണ്ടിയാണ് ആ പ്രാര്‍ത്ഥന. ഇന്നലെ ആഗര്‍ മെഷീന്‍ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തുന്നതിനിടെ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും വിലങ്ങുതടിയായി. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഡ്രില്ലിങ് ഉടന്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ ഉച്ചയ്ക്ക് അറിയിച്ചെങ്കിലും അതുണ്ടായില്ല. ആഗര്‍ ഡ്രില്ലിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടായതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. 12 മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്. 6 മീറ്റര്‍ വീതമുള്ള രണ്ട് കുഴലുകള്‍ കൂടിയാണ് സ്ഥാപിക്കാനുള്ളതെന്ന് സാങ്കേതിക, റോഡ്, ഗതാഗത അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. ഇരുമ്പ് പ്ലേറ്റുകള്‍ തട്ടി വ്യാഴാഴ്ച ആഗര്‍ മെഷീന്‍ തകരാറിലായിരുന്നു. മെഷീന്‍ സ്ഥാപിച്ച അടിത്തറ സിമന്റ് ഉപയോഗിച്ച് ശക്തിപ്പെടുത്തിയിരുന്നു. മെഷീന്റെ ബ്ലേഡുകളും നന്നാക്കി.
റഡാര്‍ നിരീക്ഷണത്തില്‍ അടുത്ത അഞ്ചുമീറ്റര്‍ ദൂരത്ത് മറ്റ് തടസങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കുഴലുകള്‍ സ്ഥാപിക്കുന്നത് പെട്ടന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനു സഹായകമാകും. ഇത് പൂര്‍ത്തിയായാല്‍ ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ പുറത്തെത്തിക്കും. ബ്രഹ്മഖല്‍ യമുനോത്രി ഹൈവേയില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്ക്യാര ദണ്ഡല്‍ഗാവ് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമായാണ് ബ്രഹ്മഖല്‍ യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ 4,531 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം.
പൈപ്പുകള്‍ വഴി തൊഴിലാളികള്‍ക്ക് ഓക്‌സിജന്‍, ഭക്ഷണം, മനശാസ്ത്ര വിദഗ്ദ്ധരുടെ സേവനം എന്നിവ നല്‍കി വരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഉത്തരാഖണ്ഡിലെ ഗ്രാമവാസികള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരപകടവും കൂടാതെ തിരിച്ചെത്തുമെന്ന്. ആ വിശ്വാസത്തിന് അവരെ പ്രേരിപ്പിക്കുന്നത് ബാബ ബോഗ്‌നാഗാണ്. സില്‍ക്ക്യാര നിവാസികളുടെ ദൈവമാണ് ബാബ ബോഗ്‌നാഗ്. ടണലിന് മുന്നില്‍ ബോഗ്‌നാഗിന്റെ ഒരു ചെറിയ ക്ഷേത്രവും അവര്‍ പണികഴിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തെ മുഴുവന്‍ സംരക്ഷിക്കുന്നത് ബാബ ബോഗ്‌നാഗ് ആണെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. തുരങ്കം നിര്‍മ്മിക്കുന്നതിന് മുമ്ബ് ആദ്യം ചെയ്തത് ബാബ ബോഗ്‌നാഗിന്റെ ആരാധനാലയം ടണല്‍ പദ്ധതിക്ക് മുന്നില്‍ നിര്‍മ്മിക്കുക എന്നതായിരുന്നു. വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥരും, തൊഴിലാളികളും തുരങ്കത്തില്‍ പണിക്ക് ഇറങ്ങിയിരുന്നുള്ളൂ. എന്നാല്‍ അപകടത്തിന് കുറച്ചു ദിവസം മുന്‍പ് നിര്‍മ്മാണ കമ്പനി മാനേജ്‌മെന്റ് ബാബയുടെ അമ്പലം അവിടെ നിന്നും നീക്കം ചെയ്യുകയുണ്ടായി. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് ഗ്രാമവാസികള്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ നൗഗാവില്‍ ആണ് ബാബ ബൗഖ് നാഗ് ദേവതയുടെ ക്ഷേത്രം .. മലനിരകളുടെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ഈ സ്ഥലത്ത് ഒരു മേള സംഘടിപ്പിക്കാറുണ്ട്. പുരാതന വിശ്വാസമനുസരിച്ച്, പുതുതായി വിവാഹിതരും കുട്ടികളില്ലാത്തവരും ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത് നല്ലതാണ് . ബാബ ബോഗ്‌നാഗ് പാമ്പിന്റെ രൂപത്തില്‍ ഇവിടെ ഉണ്ടെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത് . മുമ്പ് ഭഗവാന്‍ കൃഷ്ണന്‍ തെഹ്‌രി ജില്ലയിലെ തന്നെ സെം മുഖേമില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ എല്ലാ വര്‍ഷവും സെം മുഖേമിലും ബൗഖ്‌നാഗിലും ഒരു വലിയ മേള സംഘടിപ്പിക്കാറുണ്ട്.
''തുരങ്കം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥാനത്ത് പണ്ടൊരു ഗുഹയായിരുന്നു. അന്നൊന്നും ഒരാള്‍ക്കുപോലും അപകടം സംഭവിച്ചിട്ടില്ല. ആരും ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിട്ടുമില്ല. എല്ലാം ബാബ നോക്കുമായിരുന്നു. നിര്‍മ്മാണ കമ്ബനി അധികൃതരോട് പലതവണ ഞങ്ങള്‍ പറഞ്ഞിരുന്നു ബാബായുടെ ആരാധനാലായം അവിടെ നിന്നും നീക്കം ചെയ്യരുതെന്ന്. അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ മറ്റൊരു സ്ഥലത്ത് അമ്ബലം പണിയണമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ കേട്ടില്ല. ഞങ്ങളുടെ അന്ധവിശ്വാസമാണിതെല്ലാം എന്ന് പറഞ്ഞ് കമ്ബനിക്കാര്‍ ഞങ്ങളെ പുച്ഛിച്ചു''പ്രദേശവാസിയായ രാകേഷ് നോട്ടിയാല്‍ പറയുന്നു.
ബാബ ബോഗ്‌നാഗിന്റെ ആരാധനാലായം പൊളിച്ചു മാറ്റിയതു കൊണ്ടുതന്നെയാണ് അപകടം സംഭവിച്ചതെന്നാണ് പൂജാരിയായ ഗണേശ് പ്രസാദ് ബിജല്‍വാനും വിശ്വസിക്കുന്നത്. ''കഴിഞ്ഞ ആഴ്ച കമ്ബനി അധികൃതര്‍ എന്നെ വിളിച്ച് ക്ഷമാപണം നടത്തി. പ്രത്യേക പൂജ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രം നീക്കം ചെയ്തതു മുതല്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് സത്യമാണ്. ദീപാവലി ദിനത്തിലാണ് തൊഴിലാളികള്‍ ആദ്യം തുരങ്കത്തില്‍ കുടുങ്ങിയത്. പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ മണ്ണിടിഞ്ഞ് ഇവരുടെ ജോലി തടസ്സപ്പെടുകയും ആഗറും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, നിര്‍മ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ബഖ്‌നാഗ് ദേവനോട് മാപ്പ് പറഞ്ഞു. ഗ്രാമവാസികളുടെ അഭ്യര്‍ത്ഥനപ്രകാരം, ബൗഖ്‌നാഗ് ദേവന്റെ ക്ഷേത്രം വീണ്ടും സ്ഥാപിച്ചു. ക്ഷേത്രം സ്ഥാപിച്ചതു മുതല്‍ എല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. ഈശ്വരന്മാരുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ ഇവിടെ എന്ത് നിര്‍മ്മാണവും സാദ്ധ്യമാവുകയുള്ളൂ''നാട്ടുകാര്‍ പറയുന്നു.
ഉത്തരാഖണ്ഡില ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന തുരങ്കം നവംബര്‍ 12ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തകര്‍ന്നതും 41 തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതും. 853.79 കോടിരൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍.എച്ച്.ഐ.ഡി.സി.എല്‍) നവയുഗ എന്‍ജിനിയറിംഗ് കമ്ബനിയാണ് തുരങ്കം നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പായാല്‍ ഉത്തരകാശിയില്‍നിന്ന് യമനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും. തൊഴിലാളികളെ രക്ഷപ്പെടുത്തിയാലുടന്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കും. പൈപ്പുകളിലൂടെ അവശിഷ്ടങ്ങള്‍ക്കപ്പുറമെത്തിയ ശേഷം വീല്‍ഡ് സ്‌ട്രെച്ചറില്‍ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ് ലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ സംഘം തുരങ്കത്തിനു പുറത്തുണ്ട്. 41 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള തൊഴിലാളികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായി താല്‍ക്കാലിക ഹെലിപ്പാഡ് അടക്കം സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























