അവരെ കൊല്ലരുത് ഇന്ത്യയുടെ അഭ്യര്‍ത്ഥന ഖത്തര്‍ കേട്ടു;ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യയുടെ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ തിരികെ ജീവിതത്തിലേക്ക്,കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തര്‍ ഇവരെ തടവിലാക്കിയത്,ഇവരില്‍ തിരുവനന്തപുരം സ്വദേശിയും

ചാരവൃത്തി ആരോപിച്ച് ഭാരതത്തിന്റെ എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനെതിരേ ഭാരതം സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. നവംബര്‍ ഒന്‍പതിനാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. അപ്പീല്‍ പഠിക്കുകയാണെന്നും വാദം കേള്‍ക്കുന്ന തീയതി പിന്നീട് നിശ്ചയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന ഗോപകുമാര്‍ രാഗേഷ്, പൂര്‍ണേന്ദു തിവാരി, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാല്‍, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. അല്‍ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എട്ടുപേരും. വ്യവസായ ആവശ്യങ്ങള്‍ക്കായി ഖത്തിറിലെത്തിയവരാണിവര്‍.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. പൂര്‍ണേന്ദു തിവാരിയാണ്ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്ര റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്. ഇവരെല്ലാം 20 വര്‍ഷത്തോളം ഭാരത നാവികസേനയില്‍ പ്രവര്‍ത്തിച്ചവരും ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സുപ്രധാന പദവികളില്‍ ഉണ്ടായിരുന്നവരുമാണ്. . ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. അല്‍ ദഹ്‌റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ചാരപ്രവര്‍ത്തനത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. ഖത്തര്‍ നാവികസേനയ്ക്കായി ഇറ്റാലിയന്‍ കമ്പനി ഫിന്‍സാന്ററി നിര്‍മിക്കുന്ന അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് 8 പേര്‍ക്കും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തര്‍ സ്വദേശിയായ ഖാമിസ് അല്‍ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. ജനുവരി 14 ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഏകാന്ത തടവിലാക്കിയിരുന്നു. എന്നാല്‍, സെപ്റ്റംബറില്‍ മാത്രമാണ് ഇവരെ തടവിലാക്കിയ കാര്യം ദോഹയിലെ ഇന്ത്യന്‍ എംബസി അറിഞ്ഞത്. പൂര്‍ണേന്ദുവിനെ തിരികെ കൊണ്ടുവരാന്‍ സഹോദരി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പലതവണ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതെല്ലാം തള്ളിയിരുന്നു. കഴിഞ്ഞ മാസം 26നാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഖത്തര്‍ രഹസ്യനീക്കം നടത്തിയിരുന്നു. ഇറ്റലിയുമായി ചേര്‍ന്നാണ് ഖത്തര്‍ അന്തര്‍വാഹിനി നിര്‍മാണം നടത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ റഡാറില്‍ പെടാതെ മറഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലുകളുടെ വിശദാംശങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയയെന്നാണ് ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തര്‍ നാവികസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായവര്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടി ജോലി ചെയ്യുന്നവരാണെന്നാണ് പാകിസ്താന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇന്ത്യയ്ക്കും ഖത്തറിനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്താനുള്ള പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീക്കമാണ് കേസെന്ന ആരോപണമാണ് ഇന്ത്യയില്‍ ഉയര്‍ന്നത്.
https://www.facebook.com/Malayalivartha


























